Arts

ഗോപുര മുകളില്‍ 5.5 ടണ്‍ ഭാരമുള്ള കൂറ്റന്‍ നക്ഷത്രം: സഗ്രഡ ഫാമിലിയ ബസിലിക്ക വീണ്ടും ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 10-12-2021 - Friday

ബാഴ്സിലോണ: ബാഴ്സിലോണ നഗരത്തിന്റെ ആകാശത്തിന്‌ തിളക്കമേകുന്ന പടുകൂറ്റന്‍ നക്ഷത്രം തെളിച്ചു കൊണ്ട് 137 വര്‍ഷങ്ങളായി നിര്‍മ്മാണത്തിലിരിക്കുന്ന സഗ്രാഡ ഫാമിലിയ ബസിലിക്കയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഗോപുരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗോപുരത്തിന്റെ ഏറ്റവും മുകളിലായിട്ടാണ് 5.5 ടണ്‍ ഭാരമുള്ള കൂറ്റന്‍ നക്ഷത്രം തൂക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന ദേവാലയമായ സഗ്രഡ ഫാമിലിയയുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഉദ്ഘാടനം. സ്റ്റീലും ചില്ലും ഉപയോഗിച്ച് നിര്‍മ്മിച്ച ‘ബെത്ലഹേമിന്റെ നക്ഷത്രം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമന്‍ നക്ഷത്രത്തിന് 12 ഇതളുകള്‍ ആണ് ഉള്ളത്.

ബാഴ്സിലോണയുടെ ആകാശത്തിന് അലങ്കാരമായ ഈ നക്ഷത്രം രാത്രിയും പകലും തെളിഞ്ഞ് തന്നെ ഇരിക്കും. 1976-ന് ശേഷം ദേവാലയത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആദ്യ ഗോപുരമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള 138 മീറ്റര്‍ ഉയരമുള്ള ഗോപുരം. വാസ്തു ശില്‍പ്പിയായ അന്റോണി ഗോഡിയായിരുന്നു സഗ്രഡ ഫാമിലിയ ബസിലിക്കയ്ക്കു രൂപ കല്‍പ്പന നല്‍കിയത്. ബസിലിക്കയുടെ ഘടനയിലും, ശില്‍പ്പങ്ങളിലും, അലങ്കാരപ്പണികളിലും നിഗൂഡമായ ധാരാളം പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസിലിക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

നിര്‍മ്മാണം 2026 പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം പദ്ധതികളില്‍ മാറ്റം വന്നതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട പുതിയ തിയതി ഉടനെയൊന്നും തീരുമാനമാകാന്‍ സാധ്യതയില്ല. ദേവാലയത്തിന്റെ 5 കൂറ്റന്‍ ഗോപുരങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ദേവാലയ കെട്ടിടമായിരിക്കും ഈ ബസിലിക്ക. ദേവാലയത്തിന്റെ അകത്തെ ഉയരത്തിന്റെ കാര്യത്തില്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്ക തന്നെയായിരിക്കും ഒന്നാമന്‍. മുകളില്‍ കുരിശോട് കൂടിയ ക്രിസ്തുവിന്റെ ഗോപുരമാണ് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നത്.

അതിലും അല്‍പ്പം ഉയരകുറവുള്ള മറിയത്തിന്റെ ഗോപുരവും ചുറ്റുമായി സുവിശേഷകരെ പ്രതിനിധാനം ചെയ്യുന്ന നാല് ഗോപുരവുമായിരിക്കും സഗ്രഡ ഫാമിലിയയുടെ പ്രധാന ആകര്‍ഷണം. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1883-ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »