Arts

വടക്കേ ഇന്ത്യയിലെ നിസ്തുല സേവനം: മലയാളി കന്യാസ്ത്രീക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

പ്രവാചകശബ്ദം 14-12-2021 - Tuesday

ഗുവാഹത്തി: കഴിഞ്ഞ 30 വര്‍ഷങ്ങളായി വടക്ക്-കിഴക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. ‘ഹോളി ക്രോസ്’ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റര്‍ ബെറ്റ്സി ദേവസ്യയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുരസ്ക്കാരത്തിന് അര്‍ഹയായത്. താന്‍ ഈ ബഹുമതിക്ക് അര്‍ഹയാണോ എന്ന് തനിക്ക് അറിയില്ലെന്നായിരിന്നു പുരസ്ക്കാര സ്വീകരണത്തിന് ശേഷം സിസ്റ്റര്‍ ബെറ്റ്സിയുടെ പ്രതികരണം.

1988 മുതല്‍ വിവിധ ദൗത്യങ്ങളിലും, 2008-മുതല്‍ ഗുവാഹത്തിയിലെ വിമണ്‍ ഡെവലപ്മെന്റ് സെന്ററിന്റെ (ഡബ്ല്യു.ഡി.സി) ഡയറക്ടര്‍ എന്ന നിലയിലും വടക്ക്-കിഴക്കേ ഇന്ത്യയിലെ ജനങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അതുതന്നെ ഒരു ബഹുമതിയാണെന്നും സിസ്റ്റര്‍ പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുന്നത് കാണുക എന്നതാണ് തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവാര്‍ഡെന്നും തങ്ങളുടെ പക്കല്‍ എത്തുന്ന പെണ്‍കുട്ടികള്‍ ലോകത്തേയും, ജീവിതത്തേയും നേരിടുവാനുള്ള ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടിയാണ് തങ്ങളുടെ കാമ്പസ് വിടുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വടക്ക്-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗുവാഹത്തിയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന തോമസ്‌ മേനാംപറമ്പിലിന്റെ സഹസ്രാബ്ദ സമ്മാനമായി 2000-ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഡബ്ല്യു.ഡി.സി. വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിച്ച ഗോത്രവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളെ നാഷണല്‍ ഓപ്പണ്‍‌ സ്കൂള്‍ വഴി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുക എന്നതാണ് ഡബ്ല്യു.ഡി.സി യുടെ പ്രധാന ദൗത്യം. വെറും 5 കുട്ടികളുമായി തുടങ്ങിയ ഈ ദൗത്യം, സിസ്റ്റര്‍ ബെറ്റ്സിയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്നു അരുണാചല്‍ പ്രദേശ്‌, മേഘാലയ, മണിപ്പൂര്‍, നാഗാലാ‌‍ന്‍ഡ്, ത്രിപുര, സിക്കിം, മിസോറാം, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അഞ്ഞൂറോളം കുട്ടികളാണ് സെക്കണ്ടറി എജ്യൂക്കേഷന്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ ബാച്ചില്‍ 65 കുട്ടികളാണ് ഉള്ളത്.

ഡബ്ല്യു.ഡി.സി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി കുട്ടികള്‍ സര്‍ക്കാര്‍ തലത്തിലും, സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. പുരസ്കാരത്തിന് സിസ്റ്റര്‍ ബെറ്റ്സി തികച്ചും അര്‍ഹയാണെന്നു അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങില്‍ ഓസ്ട്രേലിയ, മലേഷ്യ, യു.കെ, യു.എസ്.എ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. 1947-ല്‍ കേരളത്തിലെ കോട്ടയം ജില്ലയിലെ പുലിപ്പാറയില്‍ ജനിച്ച സിസ്റ്റര്‍ ബെറ്റ്സി, ദേവസ്യ - റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »