Life In Christ

ക്രൂര പീഡനങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായി ആഫ്രിക്ക മാറുന്നു

പ്രവാചകശബ്ദം 01-01-2022 - Saturday

വരുന്ന നാളുകളിൽ കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രമായി ആഫ്രിക്കന്‍ ഭൂഖണ്ഡം മാറുമെന്ന നിരീക്ഷണം ശക്തിപ്രാപിക്കുന്നു. 130 കോടി ജനങ്ങൾ ജീവിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 50 ശതമാനം ആളുകൾ ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ തന്നെ 17 ശതമാനം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. ആഫ്രിക്കയിലെ 26 കോടി കത്തോലിക്ക വിശ്വാസികൾ ആഗോള തലത്തിലുള്ള ആകെ കത്തോലിക്കാ വിശ്വാസികളുടെ 19 ശതമാനം വരും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കത്തോലിക്കാ സമൂഹവും ആഫ്രിക്കയിലാണ്. വേൾഡ് ക്രിസ്ത്യൻ ഡേറ്റാബേസ് കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും ആഗോള കത്തോലിക്കാ വിശ്വാസികളിൽ 38 ശതമാനവും ആഫ്രിക്കൻ വംശജർ ആയിരിക്കും.

ക്രൈസ്തവ വിശ്വാസം വളർച്ച പ്രാപിച്ച ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഈജിപ്ത്, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ആധുനിക അൾജീരിയയുടെ തീരപ്രദേശമായിരുന്ന ഹിപ്പോയുടെ മെത്രാനായിരുന്നു വിശുദ്ധ അഗസ്തീനോസ്. നാലാം നൂറ്റാണ്ടിൽ തന്നെ ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് എത്യോപ്യ. പിന്നീട് ഇസ്ലാമിക ആക്രമണങ്ങൾ ഉണ്ടായതിനു ശേഷം ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ച 1900 വരെ വളരെ കുറഞ്ഞ തോതിലായിരുന്നു. എന്നാൽ 1900 മുതൽ 1970 വരെ ജനസംഖ്യയും, സാമ്പത്തിക വളർച്ചയും ഉണ്ടായപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ എണ്ണവും 9 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർദ്ധിച്ചു.

കത്തോലിക്ക വിശ്വാസികളുടെ എണ്ണം ഇതിനേക്കാൾ അധികമായാണ് വർദ്ധിച്ചത്. 1900 മുതൽ 1970 വരെയുള്ള കണക്കെടുക്കുമ്പോൾ ആറിരട്ടി വളർച്ചയാണ് കത്തോലിക്ക ജനസംഖ്യയിൽ ഉണ്ടായത്. ഇതേസമയം പ്രാചീന മതങ്ങളിൽ വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇപ്പോൾ കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ ജനസംഖ്യ വലിയതോതിലാണ് ഉയരുന്നത്. മറ്റുള്ള ഭൂഖണ്ഡങ്ങളിൽ ജനസംഖ്യ താഴേക്ക് പോകുമ്പോൾ, ആഫ്രിക്കയിൽ ജനസംഖ്യ വർദ്ധിക്കുന്നു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഷ്യയുടെ അവസ്ഥയും ഇതുതന്നെയാണ്. അടുത്തകാലംവരെ രാജ്യത്ത് പുരോഗതി ഉണ്ടാകുമ്പോൾ ജനസംഖ്യ കുറയുമെന്നാണ് ജനസംഖ്യ ഗവേഷകർ പറഞ്ഞിരുന്നുവെങ്കിൽ ആഫ്രിക്കയിൽ അവസ്ഥ നേരെ വിപരീതമാണ്.

യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ വിശ്വാസത്തിൽ നിന്ന് അകലുമ്പോൾ ആഫ്രിക്കയിലെ ജനങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ കൂടുതൽ പരിതാപകരമായി. നൈജീരിയയിൽ 92 ശതമാനവും, ഘാനയിൽ 85 ശതമാനവും, റുവാണ്ടയിൽ 74 ശതമാനവും വിശ്വാസികൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരിയുടെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റിയുടെ സഹ അധ്യക്ഷ പദവി വഹിക്കുന്ന ജിനാ സുർലോ 'ദി പില്ലർ' എന്ന മാധ്യമത്തോട് പറഞ്ഞു. വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് പോലെ തന്നെ വൈദികരുടെ എണ്ണത്തിലും ആഫ്രിക്കയിൽ വളർച്ചയുണ്ട്. ഇവരിൽ നിരവധിപേരാണ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് സേവനത്തിനു വേണ്ടി പോകുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 70