India - 2024

ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭൂരിപക്ഷ വര്‍ഗീയത: കെആര്‍എല്‍സിസി

പ്രവാചകശബ്ദം 10-01-2022 - Monday

ആലപ്പുഴ: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ സംഘാത ശ്രമങ്ങളാണെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 38ാം ജനറല്‍ കൗണ്‍സില്‍. ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നെന്നത് ഗൗരവമായി കാണണം. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജേന ബിജെപി കര്‍ണാടക നിയമസഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയ മതപരിവര്‍ത്തന നിരോധന ബില്ല് ഭരണഘടനാ വിരുദ്ധമാണ്. മതസ്വാതന്ത്ര്യം, വൈവാഹിക വ്യക്തിസ്വാതന്ത്ര്യം എന്നിവയിലുള്ള കടന്നു കയറ്റമാണിത്. മൗലികാവകാശങ്ങള്‍ ഉറപ്പാക്കി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാനുള്ള സഹചര്യമൊരുക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ നിര്‍ദിഷ്ട ക്രൈസ്തവ വിവാഹ നിയമം വഴി കൂദാശകളുടെ പരികര്‍മത്തില്‍ അനാവശ്യ ഇടപെടല്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ഈ നിയമം സ്വീകാര്യമല്ല.

ജനസംഖ്യാനുപാതികമായി ദളിത് ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കണമെന്നും കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ബിഷപ്പ് ഡോ. ജെയിസ് ആനാപറന്പില്‍, ഫാ. തോമസ് തറയില്‍, പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, അഡ്വ. ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചന്‍, എന്‍. ദേവദാസ്, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


Related Articles »