India - 2024

മാനന്തവാടി രൂപതാ അസംബ്ലി സമാപിച്ചു

പ്രവാചകശബ്ദം 08-04-2022 - Friday

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളടെ മുന്നോടിയായി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്നുവന്നിരുന്ന മാനന്തവാടി രൂപതാ അസംബ്ലി സമാപിച്ചു. ഏപ്രിൽ നാലാം തിയതി തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച അസംബ്ലി ഏഴാം തിയതി വ്യാഴാഴ്ച ഉച്ചയോടെ അവസാനിച്ചു. “സഭാശാക്തീകരണം, സാമുദായികാവബോധം” എന്ന പൊതുവിഷയത്തിൽ ഊന്നി നിന്നുകൊണ്ട് ഇരുപത്തിയൊന്നോളം പ്രവർത്തനമേഖലകളാണ് അസംബ്ലി ചർച്ച ചെയ്തത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ഭവനമില്ലായ്മ, ലഹരി എന്നിങ്ങനെ ജനത്തിന്റെ അനുദിനജീവിതത്തിന്റെ പ്രതിസന്ധികളാണ് യോഗം ചർച്ച ചെയ്യുകയും പരിഹാരമാകേണ്ട കർമ്മപദ്ധതികൾക്ക് രൂപം നല്കുകയും ചെയ്തത്.

സമാപന സമ്മേളനത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം സന്നിഹിതനായിരുന്നു. ശ്രീ സെബാസ്റ്റ്യൻ പാലംപറമ്പിൽ അസംബ്ലിയുടെ പ്രവർത്തനങ്ങളെ ആകമാനം വിലയിരുത്തി സംസാരിച്ചു. രൂപതായോഗം ചർച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതികളും പ്രവർത്തനപദ്ധതിയും അടങ്ങുന്ന റിപ്പോർട്ട് രൂപതാ ചാൻസലർ റവ. ഫാ. അനൂപ് കാളിയാനിയിൽ രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടത്തിന് കൈമാറി. സമാപനസമ്മേളനത്തിൽ ക്രൈസ്തവസമുദായത്തെ കാലികമായി ബാധിക്കു ന്ന വിഷയങ്ങളിലേക്ക് ബിഷപ് ജോസ് പൊരുന്നേടം വിരൽ ചൂണ്ടി. ജനനനിരക്ക് കുറയുന്നതും, കടബാദ്ധ്യത കൊണ്ട് ജനം വലയുന്നതും യുവജനങ്ങളുടെ വിവാഹപ്രായം വർദ്ധിക്കുന്നതും വിവാഹം കഴിക്കാൻ പറ്റാത്ത പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുന്നതും ധാരാളം യുവജനങ്ങൾ തൊഴിലില്ലാ യ്മയുടെ ദുരിതങ്ങളനുഭവിക്കുന്നതും അതേസമയം അവർക്കിടയിലെ അമിത മായ ലഹരി ഉപയോഗവും ഭയപ്പെടുത്തുന്ന രീതിയിൽ കുടുംബബന്ധങ്ങളി ലുണ്ടാകുന്ന വിള്ളലുകളും നമ്മെ അസ്വസ്ഥരാക്കുന്നുവെന്ന് ബിഷപ് ജോസ് പൊരുന്നേടം സമാപന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

രണ്ട് സംസ്ഥാനങ്ങളിലും നാലു ജില്ലകളിലുമായി കഴിയുന്ന ദൈവജനം എന്ന നിലയില്‍ മാനന്തവാടി രൂപതാംഗങ്ങള്‍ ഫോറസ്റ്റുദ്യോഗസ്ഥരും കാട്ടുമൃഗങ്ങളുമായി നടത്തുന്ന യുദ്ധങ്ങളും ബഫര്‍സോണ്‍,പരിസ്ഥിതി ലോല മേഖല എന്നിവയുമായി ബന്ധപ്പെട്ട് ജനമനുഭവിക്കുന്ന പ്രതിസന്ധികളും ഗൗരവമുള്ളവയാണെന്നും ബിഷപ് പറഞ്ഞു. സുവർണ്ണജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന രൂപതക്ക് ഈ വിഷയങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്തുകൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്നും രൂപതായോഗം ഈ മേഖലകളിലെല്ലാം നല്കിയ നിർദ്ദേശങ്ങൾ കഴിയുന്നതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രൂപതാ ജൂബിലിയാഘോഷത്തിന്റെ ജനറൽ കൺവീനർ റവ. ഫാ. ബിജു മാവറ രൂപതായോഗത്തിൽ പങ്കെടുത്തവർക്കും അതിന്റെ പിന്നിൽ അദ്ധ്വാനിച്ചവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. രൂപതാആന്തത്തിനു ശേഷം രൂപതയുടെ പതാക താഴ്ത്തി മാനന്തവാടി രൂപതയുടെ ചരിത്രത്തിലെ രണ്ടാമത് രൂപതാ അസംബ്ലിക്ക് ഉച്ചയോടെ സമാപനം കുറിച്ചു. നാലു ദിവസങ്ങളിലായി നടന്ന അസംബ്ലിയിൽ രൂപതയുടെ വിവിധ സംവിധാനങ്ങളെയും ഫൊറോന കളെയും പ്രതിനിധീകരിച്ച് നൂറ്റിയമ്പതിലധികം പേർ പങ്കെടുത്തിരുന്നു.


Related Articles »