News - 2024

കത്തോലിക്ക സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് യുക്രൈന് വേണ്ടി എഴുലക്ഷം യൂറോ കൂടി അനുവദിച്ചു

പ്രവാചകശബ്ദം 13-04-2022 - Wednesday

ലിവിവ്: യുക്രൈനിലെ റഷ്യന്‍ സൈനിക അധിനിവേശം തുടരുന്നതിനിടെ, പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) രാജ്യത്തിനുള്ള അടിയന്തര സഹായ പാക്കേജിന്റെ രണ്ടാം ഘട്ടം അനുവദിച്ചു. യുദ്ധം ആരംഭിച്ചയുടനെ, യുക്രൈനിന്‍റെ പടിഞ്ഞാറും കിഴക്കുമുള്ള രൂപതകൾക്കും കേന്ദ്രങ്ങള്‍ക്കുമായി എസിഎൻ 1.3 ദശലക്ഷം യൂറോയുടെ ആദ്യ പാക്കേജ് പ്രഖ്യാപിച്ചിരിന്നു. ഈ ഫണ്ടുകൾ ഗുണഭോക്താക്കൾക്ക് ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളെ ഭൗതികവും ആത്മീയവുമായ തലത്തില്‍ സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വൈദികര്‍, സെമിനാരികൾ, സന്യാസ ഭവനങ്ങള്‍ എന്നിവയ്ക്കാണ് സാമ്പത്തിക സഹായം നേരിട്ട് കൈമാറുക. പുതിയ സഹായ പാക്കേജിനായി മൊത്തം 6,87,180 യൂറോ അംഗീകരിച്ചിട്ടുണ്ട്.

യുക്രേനിയൻ സഭയ്‌ക്കുള്ള പിന്തുണയ്‌ക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട്, അഭയാർത്ഥികൾക്ക് അഭയം നൽകുന്ന സന്യാസികൾക്കും ഇടവകകൾക്കും വലിയ സഹായകരമാകുമെന്നു യുക്രൈന് വേണ്ടിയുള്ള എ‌സി‌എന്നിന്റെ പ്രോജക്റ്റ് മാനേജർ മഗ്ദ കാസ്‌മറെക് പ്രത്യാശ പ്രകടിപ്പിച്ചു. യുക്രൈന് അടിയന്തര പിന്തുണ വാഗ്ദാനം ചെയ്ത ആദ്യത്തെ സംഘടനകളിലൊന്നാണ് എസിഎന്നെന്നും യുദ്ധം നീണ്ടുനിൽക്കുമ്പോഴും, ലോകമെമ്പാടുമുള്ള തങ്ങളുടെ സഹവിശ്വാസികൾ അവരെ മറക്കില്ലെന്നും അവരെ ഫലപ്രദമായി സഹായിക്കാനുള്ള വഴികൾ എ‌സി‌എന്‍ തുടർന്നും തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം പ്രോജക്റ്റുകൾക്ക് വർഷം തോറും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സംഘടനയാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ജർമ്മനിയിലെ കോനിഗ്സ്റ്റൈനില്‍ കേന്ദ്രീകൃതമായ സംഘടന ലോകമെമ്പാടുമുള്ള 140-ലധികം രാജ്യങ്ങളിലെ പീഡിത സമൂഹത്തിന് സഹായം നല്‍കിവരുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »