News - 2024

ഫ്രാൻസിൽ വിശുദ്ധ കുര്‍ബാന മധ്യേ വൈദികനു നേരെ കത്തി ആക്രമണം: രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച സന്യാസിനിക്കു പരിക്ക്

പ്രവാചകശബ്ദം 25-04-2022 - Monday

നീസ്: ഫ്രഞ്ച് നഗരമായ നീസിൽ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്ന കത്തോലിക്ക വൈദികനു നേരെ കത്തി ആക്രമണം. സെന്റ് പിയറി ഡി അരീൻ ദേവാലയത്തിലെ വൈദികനാണ് കത്തികൊണ്ട് നിരവധി തവണ ആക്രമിക്കപ്പെട്ടത്. ഇന്നലെ ഞായറാഴ്ച നടന്ന സംഭവത്തിൽ വൈദികന്റെ ജീവൻ രക്ഷിക്കാൻ മുമ്പോട്ടു വന്ന മരിയ ക്ലൗഡി എന്ന കത്തോലിക്കാ സന്യാസിനിയ്ക്കു പരിക്കേറ്റു. അക്രമിയെ ഉടനെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ജീവഹാനി സംഭവിക്കാൻ തക്കവിധമുള്ള പരിക്ക് വൈദികന് ഉണ്ടായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിൻ ട്വീറ്റ് ചെയ്തു. ഫാ. ക്രിസ്റ്റഫ് എന്ന വൈദികനാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് നാഷ്ണൽ അസംബ്ലിയിലെ പ്രതിനിധിയായ എറിക് സിയോട്ടി വെളിപ്പെടുത്തി.

വൈദികന്‍ ദേവാലയത്തിന് സമീപത്തുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഫ്രിജൂസ് എന്ന പട്ടണത്തിലെ മാനസികവിഭ്രാന്തി ഉള്ള ഒരാളാണെന്നാണ് നീസ് മേയർ ക്രിസ്ത്യൻ എസ്ട്രോയി പറയുന്നത്. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ഒന്നും ചുമത്തപ്പെട്ടിട്ടില്ല. അക്രമിക്ക് 31 വയസ്സ് ഉണ്ടെന്നു ഫ്രഞ്ച് മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിൽ പ്രസിഡന്റ് ഇലക്ഷന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് അക്രമം ഉണ്ടായിരിക്കുന്നതെതു ശ്രദ്ധേയമാണ്. നിലവിലെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ രണ്ടാംവട്ടവും ഫ്രാൻസിനെ ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.

2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ 85 വയസ്സുള്ള ഫാ. ജാക്വസ് ഹാമല്‍ എന്ന വൈദികനെ കഴുത്തറത്തു കൊലപ്പെടുത്തിയിരിന്നു. ഫ്രാന്‍സില്‍ ഓരോദിവസവും മൂന്നോളം ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകളില്‍ പറയുന്നത്. നേരത്തെ ചരിത്ര പ്രസിദ്ധ ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. യൂറോപ്പിലെ പ്രബല ക്രിസ്ത്യന്‍ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുടെ ഇടമായി മാറുന്നതിനെ ഭയത്തോടെയാണ് ഏവരും നോക്കികാണുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »