News

മെഡ്‌ജുഗോറി മരിയൻ പ്രത്യക്ഷീകരണത്തെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണം: അല്‍മായ സംഘടനയെ തള്ളി വത്തിക്കാന്‍

പ്രവാചകശബ്ദം 19-07-2022 - Tuesday

മെഡ്‌ജുഗോറി/ വത്തിക്കാന്‍ സിറ്റി: മെഡ്‌ജുഗോറിയയിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ ചുവടുപിടിച്ച് ആരംഭിച്ച അൽമായരുടെ കൂട്ടായ്മ പിരിച്ചുവിട്ട ജർമ്മൻ മെത്രാന്റെ നടപടിക്ക് വത്തിക്കാൻ അംഗീകാരം നൽകി. മുൻസ്റ്റർ രൂപതയിലെ ബിഷപ്പ് ഫെലിക്സ് ജെൻ ആണ് 'ടോടുസ് ടുസ് ന്യൂ ഇവാഞ്ചലേസേഷൻ' എന്ന പേരിൽ ആരംഭിച്ച അൽമായരുടെ കൂട്ടായ്മ പിരിച്ചുവിടാൻ കഴിഞ്ഞവർഷം തീരുമാനമെടുക്കുന്നത്. ഇതിന്‍മേല്‍ സംഘടന വത്തിക്കാനില്‍ അപ്പീല്‍ പോകുകയായിരിന്നു. ആത്മീയമായ ചൂഷണം കൂട്ടായ്മയിൽ നടക്കുന്നുവെന്ന കാരണമാണ് പിരിച്ചുവിടൽ നടപടിയിൽ കലാശിച്ചത്.

1980കളിൽ മെഡ്‌ജുഗോറിയയിൽവെച്ച് മാനസാന്തരം ഉണ്ടായെന്ന് പറഞ്ഞ ലിയോൺ, ബിർജിറ്റ് ദമ്പതികളാണ് കൂട്ടായ്മയ്ക്ക് രൂപം നൽകുന്നത്. അംഗങ്ങളോട് അന്ധമായ വിധേയത്വം ആവശ്യപ്പെടുന്നു, അവരുടെ സ്വതന്ത്രമായ ആത്മീയ വികസനത്തെ എതിർക്കുന്നു എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങള്‍ കാലങ്ങളായി കൂട്ടായ്മയിലെ മുന്‍ അംഗങ്ങള്‍ ഉന്നയിച്ചു വരികയായിരുന്നു. ആത്മീയ ചൂഷണവും, വിഭാഗീയതയും കൂട്ടായ്മയുടെ ഭാഗമാണെന്ന്‍ മുൻ അംഗങ്ങൾ ആരോപണം ശക്തമാക്കിയതോടെയാണ് ബിഷപ്പ് ഫെലിക്സ് ജെൻ 2017ൽ ഇതിനെപറ്റി പഠിക്കാൻ തീരുമാനമെടുക്കുന്നത്.

അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞ നവംബർ മാസത്തില്‍ ഒരു ഡിക്രിയിലൂടെ അവർക്ക് രൂപതയിൽ പ്രവർത്തിക്കാനുള്ള അനുമതി ബിഷപ്പ് ഫെലിക്സ് ജെൻ നിർത്തലാക്കി. ഇത് പ്രകാരം 'ടോടുസ് ടുസ് ന്യൂ ഇവാഞ്ചലേസേഷന്' കത്തോലിക്ക കൂട്ടായ്മയെന്ന പേര് നഷ്ട്ടമായി. മുൻസ്റ്റർ രൂപതയിൽ പരിപാടികൾ സംഘടിപ്പിക്കാനും ഇനി അവർക്ക് കഴിയില്ല. മെത്രാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കൂട്ടായ്മയിലെ അംഗങ്ങൾ വത്തിക്കാനെ സമീപിക്കുകയായിരുന്നു.

ഇവിടെയും കൂട്ടായ്മയുടെ വാദഗതികള്‍ വിജയിച്ചില്ല. കൂട്ടായ്മ ഉണ്ടാക്കിയ നഷ്ടം കണക്കിലെടുക്കുമ്പോൾ ഉചിതമായ തീരുമാനമാണ് മെത്രാൻ എടുത്തതെന്നു വത്തിക്കാന്റെ അല്മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി മറുപടി നൽകി. വത്തിക്കാൻ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഇനി കൂട്ടായ്മയ്ക്ക് സാധിക്കില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ടോടുസ് ടുസ് ന്യൂ ഇവാഞ്ചലേസേഷനിൽ അംഗങ്ങളായി 135 പേരാണ് ഉണ്ടായിരുന്നത്.

1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. എന്നാല്‍ സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ല. 2017 ഡിസംബറില്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് അന്നത്തെ വത്തിക്കാന്‍ പ്രതിനിധിയായ ഹെന്‍റിക്ക് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »