News

ഭ്രൂണഹത്യയ്ക്കെതിരെ യു‌എസ് സുപ്രീം കോടതി വിധിയ്ക്കു 100 ദിവസം; വിധിയില്‍ വീണ്ടും ആഹ്ളാദം പ്രകടിപ്പിച്ച് മെത്രാന്മാർ, എതിര്‍ത്ത് ബൈഡൻ

പ്രവാചകശബ്ദം 06-10-2022 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: 1973ൽ റോ വെസ് വേഡ് കേസിൽ കോടതി ഭ്രൂണഹത്യയ്ക്ക് അനുകൂലമായി നടത്തിയ വിധി അസാധുവാണെന്ന് അമേരിക്കൻ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ട് 100 ദിവസങ്ങൾ. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ചരിത്രം കുറിച്ച വിധിയ്ക്കു 100 ദിവസങ്ങള്‍ തികഞ്ഞത്. വിധിയില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വീണ്ടും സന്തോഷം പ്രകടിപ്പിച്ചപ്പോള്‍, എതിര്‍ത്തുക്കൊണ്ടായിരിന്നു പ്രസിഡന്‍റ് ബൈഡന്റെ പ്രതികരണം. ജനിച്ചവരും, അമ്മയുടെ ഉദരത്തിൽ ഉള്ളവരുമായ എല്ലാ മനുഷ്യരും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ എല്ലാ മനുഷ്യർക്കും അന്തർലീനമായ ശ്രേഷ്ഠതയും ജീവിക്കാനുള്ള അവകാശവും ഉണ്ടെന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നതായി അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോ ലൈഫ് കമ്മിറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി ഒക്ടോബർ നാലാം തീയതി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഒരു കുഞ്ഞിനെ അമ്മ ഉദരത്തിൽ വഹിക്കുമ്പോൾ, ആ കുഞ്ഞിന്റെയും അമ്മയുടെയും ജീവനും തുല്യവിലയുണ്ടെന്ന് സൂചിപ്പിച്ച ആർച്ച് ബിഷപ്പ്, ലക്ഷ്യം എന്നത് എപ്പോഴും ജീവൻ രക്ഷിക്കാൻ വേണ്ടിയാണെന്നും അത് നശിപ്പിക്കാൻ വേണ്ടി അല്ലെന്നും വിശദീകരിച്ചു. അമ്മയ്ക്കും, ഗര്‍ഭസ്ഥ ശിശുവിനും സഹായം നൽകിക്കൊണ്ട് ഒരു ജീവന്റെ സംസ്കാരം പണിതുയർത്താൻ കത്തോലിക്കാ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ മനുഷ്യജീവനും സ്നേഹത്തോടെ സ്വാഗതം ചെയ്യപ്പെടുകയും, നിയമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ദിനത്തിനു വേണ്ടി പ്രയത്നിക്കുന്നതും, പ്രാർത്ഥിക്കുന്നതും തങ്ങൾ തുടരുമെന്ന് ആർച്ച് ബിഷപ്പ് വില്യം ലോറി കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ സെനറ്റർമാർ കൊണ്ടുവന്ന 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ രാജ്യമെമ്പാടും നിയമവിരുദ്ധമാക്കുന്ന ബില്ലിനെ അനുകൂലിച്ച് ആർച്ച് ബിഷപ്പ് ലോറി അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനിടെ സുപ്രീംകോടതി നടത്തിയ വിധിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും അപലപിച്ചു. തീവ്രമായ തീരുമാനം എന്നാണ് അദ്ദേഹം വിധിയെ വിശേഷിപ്പിച്ചത്. റോ വെസ് വേഡ് കേസിലെ വിധി കോൺഗ്രസ് ഫെഡറൽ നിയമത്തിൽ എഴുതി ചേർക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. കത്തോലിക്ക വിശ്വാസിയാണെന്ന് അവകാശപ്പെടുമ്പോഴും ഭ്രൂണഹത്യ അനുകൂല നിലപാട് സ്വീകരിക്കുന്ന ബൈഡനെതിരെ നേരത്തെ മുതല്‍ പ്രതിഷേധമുണ്ട്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭ്രൂണഹത്യക്ക് അനുകൂലമായ പ്രസ്താവനയാണ് നടത്തിയത്.

ഇക്കഴിഞ്ഞ ജൂൺ 24നാണ് അമേരിക്കയില്‍ ഭ്രൂണഹത്യ ദേശവ്യാപകമായി നിയമപരമാക്കിയ റോ വേഴ്സസ് വേഡ് വിധി അസാധുവാക്കുകയും, ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും ചെയ്തത്. സുപ്രീം കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം അരങ്ങേറുകയായിരിന്നു. വിര്‍ജീനിയയിലെ 145 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ഉള്‍പ്പെടെ അനേകം ദേവാലയങ്ങളും ജീവന്റെ മഹത്വത്തിന് വേണ്ടി നിലകൊള്ളുന്ന അനേകം പ്രോലൈഫ് കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 794