India

'കരുതൽ': പ്രണയ ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതിയുമായി കെ‌സി‌ബി‌സി

പ്രവാചകശബ്ദം 26-10-2022 - Wednesday

പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ക്രിയാത്മക ഇടപെടലുമായി കേരള കത്തോലിക്ക സഭ. കെസിബിസി ജാഗ്രത കമ്മീഷന്റെ മേൽനോട്ടത്തിൽ, കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ, വിവിധ കെസിബിസി കമ്മീഷനുകളുടെയും സഭാസംവിധാനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന, കേരളമൊട്ടാകെ വ്യാപ്തിയുള്ള പുനരധിവാസ പദ്ധതിയാണ് "കരുതൽ".

നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക. പരിചയസമ്പന്നരും പ്രഗത്ഭരുമായ കൗൺസിലർമാർ, നിയമവിദഗ്ധർ, സുരക്ഷിതമായ പുനരധിവാസ, കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാകും. കേരളത്തിൽ ഉടനീളം നടത്തപ്പെടുന്ന ബോധവത്കരണ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. നവംബർ മാസം മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ടുള്ള ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാതനയർക്ക് സംരക്ഷണവലയം തീർക്കുവാനും, ക്രിയാത്മകമായി ഇടപെടുവാനും കേരള കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ പ്രസ്താവിച്ചു.

സഹായാഭ്യർത്ഥനകൾ, നിയമസഹായം തുടങ്ങിയവയ്ക്കും വിവരങ്ങൾ കൈമാറാനും കരുതലിൻ്റെ കേന്ദ്രീകൃത ഹെൽപ്പ്ലൈൻ നമ്പരായ *+91 756100 5550ലേക്ക് വിളിക്കുകയോ വാട്ട്സാപ്പ് മെസേജ് അയയ്ക്കുകയോ ചെയ്യാവുന്നതാണ്.


Related Articles »