India

ഭാരതത്തിലെ 8007 ഗ്രാമങ്ങളില്‍ സഹായമെത്തിച്ചതായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്

പ്രവാചകശബ്ദം 10-11-2022 - Thursday

ബംഗളൂരു: ഭാരതത്തിലെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 31 സംസ്ഥാനങ്ങളിലെ 8,007 ഗ്രാമങ്ങളില്‍ സേവനം എത്തിക്കുവാന്‍ കഴിഞ്ഞെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യ. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസ് ഓഡി റ്റോറിയത്തിൽ നടന്നുവരുന്ന സിബിസിഐ 35-ാം ജനറൽ ബോഡി സമ്മേളനത്തിന്റെ മൂന്നാം ദിവസം സിബിസിഐയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സന്നദ്ധസംഘടനയാണ് കാരിത്താസ് ഇന്ത്യയെന്ന്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കോവിഡ്, സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിലും മാനവിക ഐക്യം, സാമൂഹിക സൗഹാർദം, സാമൂഹിക നീതി, ആധ്യാത്മികത എന്നീ തലങ്ങളിലും ഉണർന്നു പ്രവർത്തിക്കാനായതായി ഫാ. പോൾ മൂഞ്ഞേലി കൂട്ടിചേര്‍ത്തു. സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്തെ 31 സംസ്ഥാനങ്ങളിലെ 5 കോടി 24 ലക്ഷം ജനങ്ങളിലേക്കു കാരിത്താസ് ഇന്ത്യക്ക് ഇറങ്ങിച്ചെല്ലാനായി. 324 പങ്കാളികളുടെ സഹായത്തോടെ രാജ്യത്തെ 8,007 ഗ്രാമങ്ങളിലാണു സഹായമെത്തിച്ചത്. സ്ഥാപിതമായതിന്റെ വജ്രജൂബിലി വർഷത്തിൽ ഏറെ അഭിമാനാർഹമായ സേവനമാണ് രാജ്യത്തെ ജനങ്ങൾക്കുവേണ്ടി കാരിത്താസ് ഇന്ത്യ ചെയ്തു കൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചടങ്ങിൽ സന്നിഹിതരായിരുന്ന ഇരുനൂറോളം ബിഷപ്പുമാർ കാരിത്താസ് ഇന്ത്യയുടെ സേവന പ്രവർത്തനങ്ങളിലും ഇടപെടലുകളിലും സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചു. കൂടുതൽ കരുത്തോടെ രാജ്യത്തെ ജനത്തെ സേവിക്കാൻ തങ്ങളെത്തന്നെ സമർ പ്പിക്കുമെന്നു ബിഷപ്പുമാർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ചടങ്ങിൽ Courageously innovative: Catholic church @ Covid 19 എന്ന പുസ്തകം സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രകാശനം ചെയ്തു. New Hopes New Horizons: Catholic Church's Response to Covid 19 in India എന്ന ഗ്രന്ഥം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയോടെയാണു മൂന്നാം ദിവസത്തെ സമ്മേളന നടപടികൾ ആരംഭിച്ചത്.

മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡോ. ബർണാഡ് മോറസ്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ, ബിഷപ്പ് ഡോ. പോൾ മൈപ്പാൻ, ബിഷപ്പ് മാർ തോമസ് ഇലവനാൽ, ബിഷപ്പ് ഡോ. ജറാൾഡ് അൽമെയ്ഡ, ബിഷപ്പ് ഡോ. എം. ദേവദാസ് അംബ്രോസ്, ബിഷപ്പ് എമെരിറ്റസ് ഡോ. ജോജി ഗോവിന്ദു, ബിഷപ്പ് ഡോ. ജൂലിയസ് മാൻഡി, ബിഷപ്പ് ഡോ. സ്റ്റീഫൻ ലെപ്ച, ബിഷപ്പ് എമെരിറ്റസ് ഡോ. ഗോഡ്ഫ്രെ ദെ റൊസാരിയോ എന്നിവർ വി. കുർബാനയിൽ കാർമികത്വം വഹിച്ചു. ഇന്നലെ നടന്ന ആദ്യ സെഷനിൽ സിബിസിഐ ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് മച്ചാഡോയും രണ്ടാം സെഷനിൽ ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്ക്രിനാസും മോഡറേറ്റർമാരായിരുന്നു. സമ്മേളനം നാളെ സമാപിക്കും.


Related Articles »