Meditation. - July 2024

ക്രിസ്തുവിന്റെ മഹത്വവല്‍ക്കരണം

സ്വന്തം ലേഖകന്‍ 21-07-2016 - Thursday

''അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍'' (ലൂക്കാ 9:35).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 21

ക്രിസ്തുവിന്റെ പ്രിയപ്പെട്ട അപ്പസ്‌തോലന്മാരായ പത്രോസും, യോഹന്നാനും, യാക്കോബും, താബോര്‍ മലയിലായിരുന്നപ്പോള്‍ രൂപാന്തരവേളയില്‍ കേട്ട വാക്കുകളാണ് ഇവ. ഇത് ഒരപൂര്‍വ്വ നിമിഷമാണ്. തെരഞ്ഞെടുക്കപ്പെട്ട അപ്പസ്‌തോലന്മാരോട് തന്നെക്കുറിച്ചും തന്റെ ദൗത്യത്തെക്കുറിച്ചു കൂടുതല്‍ പറയാന്‍ ക്രിസ്തു ആഗ്രഹിച്ച നിമിഷം! ഇതേ മൂന്ന് അപ്പസ്‌തോലന്മാരെയാണ്, ഗദ്‌സെമന്‍ തോട്ടത്തിലേക്ക് കൊണ്ടുപോകുന്നതെന്നത് നമുക്ക് മറക്കാതിരിക്കാം. തീവ്രവേദനയ്ക്ക് പാത്രമായിത്തീരുകയും രക്തം വിയര്‍പ്പായി അവന്റെ മുഖത്ത് കാണപ്പെടുകയും ചെയ്യുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ അവന്റെ ശിഷ്യന്‍മാര്‍ക്ക് സാധിച്ചു.

ഭൂമിയില്‍ വച്ചു കണ്ട മനുഷ്യരൂപത്തിലുള്ള ക്രിസ്തുവിന്റെ മഹത്വവല്‍ക്കരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ അപ്പസ്‌തോലന്മാര്‍ താബോര്‍മലയില്‍ ദര്‍ശിച്ചു. ''ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്ക് ശ്രവിക്കുവിന്‍.'' ഈ വചനം ഇത് രണ്ടാം തവണയാണ് അവര്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യത്തെ സാക്ഷ്യം ക്രിസ്തുവിന്റെ മിശിഹാദൗത്യത്തിന്റെ ആരംഭത്തില്‍ യോര്‍ദ്ദാനിലെ സ്‌നാനസമയത്താണ് സംഭവിക്കുന്നത്. ദൈവത്തില്‍നിന്നുള്ള ദൈവവും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, നമ്മളോരുത്തരെപ്പോലെ മനുഷ്യനായിത്തീര്‍ന്നവനുമായ തന്റെ പുത്രനെപ്പറ്റിയാണ് പിതാവ് ശബ്ദിച്ചത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »