India - 2024

ബെനഡിക്ട് പാപ്പ ആധുനിക കാലത്ത് കത്തോലിക്ക സഭയ്ക്കു ദിശാബോധം നല്‍കിയ പിതാവ്: കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ

പ്രവാചകശബ്ദം 01-01-2023 - Sunday

തിരുവനന്തപുരം: ആധുനിക കാലത്ത് കത്തോലിക്ക സഭയെ ദിശാബോധത്തോടു കൂടി നയിച്ച പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പ തനിക്ക് ലഭിച്ച ദൈവശാസ്ത്രപഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ സഭയ്ക്ക് ഒരു തുടർച്ച നൽകിയ പിതാവാണെന്നു മലങ്കര കത്തോലിക്ക സഭയുടെ തലവനും കെസിബിസി അധ്യക്ഷനുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. റോമിലെ സിനഡുകളിൽ സംബന്ധിക്കുമ്പോൾ പൗരസ്ത്യസഭകളോടും ഭാരതത്തി ലെ സഭാസമൂഹത്തോടൊക്കെ വളരെ അടുപ്പം പ്രകടമാക്കിയിട്ടുള്ള പിതാവാണ്. തന്നെ കർദ്ദിനാൾ സംഘത്തിലേക്കു നിയമിച്ചത് പരിശുദ്ധ പിതാവാണ്. സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും കർദ്ദിനാൾ സംഘത്തിലേക്കു നിയമിച്ചത് പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണെന്നു കർദ്ദിനാൾ ക്ലീമീസ് സ്മരിച്ചു.

ലോകം അറിയുന്ന ഈ ദൈവശാസ്ത്രജ്ഞന് സഭയുടെ സാരഥി എന്ന നിലയിൽ നൽകിയിട്ടുള്ള എല്ലാ സേവനങ്ങളെയും ശുശ്രൂഷകളെയും ഓർക്കുന്നു. വ്യക്തിപരമായി അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. എവിടെയായിരുന്നാലും എന്നെ പേരു ചൊല്ലി വിളിക്കുന്ന ഒരു ബന്ധം ഉണ്ടായിരുന്നു. മലങ്കര സഭയുടെ ആരാധനകളോടും വേദശാസ്ത്ര സമീപനങ്ങളോടും മാർപാപ്പായ്ക്ക് ഒരാഭിമുഖ്യമുണ്ടായിരുന്നു. അദ്ദേഹം ദൈവശാസ്ത്രജ്ഞനായിരുന്നതു കൊണ്ട് ദൈവശാസ്ത്ര വിഷയങ്ങളിൽ വലിയ താൽപര്യമുണ്ടായിരുന്നു. എന്റെ മുൻഗാമിയായ സിറിൾ മാർ ബസേലിയോസ് ബാവയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കേരള കത്തോലിക്ക സഭയുടെ നാമത്തിൽ, കെസിബിസിയുടെ അധ്യക്ഷൻ എന്ന നിലയിൽ പരിശുദ്ധപിതാവിന്റെ നിര്യാണത്തിലുള്ള അനു ശോചനവും പ്രാർത്ഥനയും സഭാ മക്കളെയും ഏവരെയും അറിയിക്കുകയാണെന്നും മാർ ക്ലീമിസ് പറഞ്ഞു.


Related Articles »