Youth Zone - 2024

നിക്കരാഗ്വേയിലെ കുപ്രസിദ്ധമായ സ്വേച്ഛാധിപത്യത്തിനിടെ 88 വൈദിക വിദ്യാർത്ഥികൾ മിഷൻ പ്രവർത്തനത്തിന്

പ്രവാചകശബ്ദം 17-01-2023 - Tuesday

മനാഗ്വേ: കുപ്രസിദ്ധമായ സ്വേച്ഛാധിപത്യം ഭരണം മൂലം കുപ്രസിദ്ധമായ നിക്കരാഗ്വേയില്‍ 88 സെമിനാരി വിദ്യാർത്ഥികളെ മിഷൻ പ്രവർത്തനത്തിന് വേണ്ടി അയച്ച് മനാഗ്വേ അതിരൂപത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5 ഇടവകകളിലായിട്ടായിരിക്കും ഇവർ മിഷൻ പ്രവർത്തനം നടത്തുക. സെമിനാരി വിദ്യാർഥികളെ മിഷന് വേണ്ടി അയക്കുന്നതിന് മുന്നോടിയായി അർപ്പിക്കപ്പെട്ട ദിവ്യബലിക്ക് അതിരൂപത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രണസ് മുഖ്യ കാർമികത്വം വഹിച്ചു. ഇവരിൽ മേജർ സെമിനാരിയിൽ പരിശീലനം ആരംഭിച്ച 9 പേർക്ക് വൈദിക വസ്ത്രവും നൽകി. എല്ലാ വിശ്വാസികളും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന് വേണ്ടിയുള്ള ദൗത്യത്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നു കർദ്ദിനാൾ പറഞ്ഞു.

എല്ലാം ഉപേക്ഷിച്ചുകൊണ്ട് യേശുവിന് സാക്ഷ്യം നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാരുടെയും, സ്ത്രീകളുടെയും ഹൃദയങ്ങൾ തുറക്കുന്നതിന് വേണ്ടി ക്രിസ്തുവിനെ പ്രഘോഷിക്കാനാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നത്. അവർക്ക് സ്വയം തങ്ങളെപ്പറ്റി പ്രഘോഷിക്കാനോ, പ്രശസ്തി നേടാനോ അല്ല, മറിച്ച് സ്നാപക യോഹന്നാനെ പോലെ കർത്താവിനെ പ്രഘോഷിക്കാനും അവന് വഴിയൊരുക്കാനും വേണ്ടിയാണ്. ഗ്രാമപ്രദേശങ്ങളിലെ ദേവാലയങ്ങളിലേക്ക് പോകാനും, അവിടെയുള്ളവരോടൊപ്പം ജീവിക്കാനും, അവരെ പ്രത്യേകിച്ച് യുവജനങ്ങളെ ശ്രവിക്കാനും കർദ്ദിനാൾ വൈദിക വിദ്യാർഥികളോട് ആഹ്വാനം നൽകി. തങ്ങൾക്ക് ലഭിച്ച ദൈവവിളിയിൽ വിശ്വസ്തത പുലർത്താൻ, മെത്രാന്മാർക്കും, വൈദികർക്കും, സെമിനാരി വിദ്യാർഥികൾക്കും, വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ മനുഷ്യത്വരഹിതമായ ഭരണമാണ് നിക്കരാഗ്വേയില്‍ നടക്കുന്നത്. ഇതിനെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തുണ്ട്. 2018-ലെ ജനകീയ പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ഭരണകൂട നടപടിക്കെതിരെ നിലപാടെടുത്തതാണ് കത്തോലിക്ക സഭയെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ കണ്ണിലെ കരടാക്കി മാറ്റിയത്. ഭരണകൂടം തന്നെ കൊല്ലുവാന്‍ ഉത്തരവിടുമെന്ന് മുന്‍കൂട്ടി കണ്ട മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ബയേസ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ്. കുഴിഞ്ഞ മാര്‍ച്ചില്‍ നിക്കാരാഗ്വേയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയെ നിക്കരാഗ്വേ ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കി. മെത്രാന്‍മാരെയും വൈദികരെയും വീട്ടുതടങ്കലിലാക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്. ഇതിനിടെയാണ് മിഷൻ ദൗത്യവുമായി വൈദിക വിദ്യാർത്ഥികൾ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്.

Tag: 88 seminarians from Nicaragua were sent on mission to different local parishes, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം


Related Articles »