News - 2024

ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 28-04-2023 - Friday

വത്തിക്കാന്‍ സിറ്റി: തന്റെ നാല്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറിയിലേക്കുള്ള ഇടയസന്ദർശനം ഇന്ന്‍ ആരംഭിക്കും. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഈ ഇടയസന്ദർശനത്തിന്റെ ആപ്തവാക്യം. ഒരു തീർത്ഥാടകൻ, സുഹൃത്ത്, എല്ലാവരുടെയും സഹോദരൻ എന്നീ നിലകളിലാണ് താൻ ഹംഗറിയിലെ സഹോദരങ്ങളെ സന്ദർശിക്കുകയെന്ന് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പറഞ്ഞു. ഏറെ പ്രിയപ്പെട്ട ഒരു സഭയെയും ഒരു ജനതയെയും വീണ്ടും ആശ്ലേഷിക്കാനുള്ള അവസരമാണിതെന്നും ഒപ്പം യുദ്ധത്തിൻറെ ശീതക്കാറ്റ് ആഞ്ഞടിക്കുകയും നിരവധി ആളുകളുടെ നീക്കങ്ങൾ അടിയന്തര മാനവിക പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്ന യൂറോപ്പിന്റെ മദ്ധ്യഭാഗത്തേക്കുള്ള ഒരു യാത്ര കൂടിയാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഹംഗറിയുടെ പ്രസിഡൻറ് കാറ്റലിന്‍ നൊവാക്ക്, പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരുമായുള്ള പ്രത്യേകം പ്രത്യേകം സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികൾ, പൗരസമൂഹത്തിൻറെ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുമായുള്ള നേർക്കാഴ്ച, മെത്രാന്മാർ, വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, പാവപ്പെട്ടവരെയും അഭയാർത്ഥികളുമായവരെയും സന്ദർശിക്കൽ, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, ജെസ്യൂട്ട് സമൂഹാംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, സാഘോഷമായ ദിവ്യബലി എന്നിവയാണ് പാപ്പായുടെ സന്ദർശന അജണ്ടയിലെ മുഖ്യ പരിപാടികൾ. ഞായറാഴ്‌ച രാത്രി പാപ്പ വത്തിക്കാനിൽ തിരിച്ചെത്തും. വിദേശയാത്രകള്‍ക്കു മുന്‍പ് പതിവുള്ളതുപോലെ പാപ്പ ബുധനാഴ്ച റോമിലെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി കന്യാമാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു.


Related Articles »