News

കാൻസസിലെ പോസ്റ്റ് ഓഫീസിന് കൊറിയൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട കത്തോലിക്ക വൈദികന്റെ പേര്

പ്രവാചകശബ്ദം 03-06-2023 - Saturday

കാന്‍സസ്: കൊറിയൻ യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ട കത്തോലിക്ക ചാപ്ലിൻ ഫാ. എമൽ കാപ്പുവാന്റെ സ്മരണാർത്ഥം അമേരിക്കൻ സംസ്ഥാനമായ കാൻസസിലെ ഹെരിങ്ടണിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിന്റെ പേര് പുനർനാമകരണം ചെയ്തു. കാൻസസിലെ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ട്രേസി മാനും, സെനറ്റർ ജെറി മോറാനും കൊണ്ടുവന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചതോടെയാണ് പുനർനാമകരണം സാധ്യമായത്. ഹെരിങ്ടൺ പോസ്റ്റ് ഓഫീസിന്റെ പേര് ഫാ. കാപ്പുവാന്റെ സ്മരണാർത്ഥം നാമകരണം ചെയ്യാൻ വേണ്ടിയുള്ള ബില്ല് കോൺഗ്രസിൽ പാസാക്കാനുള്ള ദൗത്യം നയിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ട്രേസി ചൊവ്വാഴ്ച നടന്ന പുനർനാമകരണ ചടങ്ങിൽ പറഞ്ഞു.

ഫാ. എമൽ കാപ്പുവാന്റെ ജീവിതവും, സേവനങ്ങളും ആഘോഷിക്കുമ്പോൾ തങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണെന്നും ട്രേസി കൂട്ടിച്ചേർത്തു. സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുക എന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന് യേശു പറഞ്ഞിട്ടുണ്ട്. പുനർനാമകരണം ചെയ്യപ്പെട്ട പോസ്റ്റ് ഓഫീസ് ആ വലിയ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലും, വരുന്ന തലമുറയ്ക്ക് വേണ്ടി സമാനമായി ചെയ്യാനുള്ള പ്രചോദനവുമാകട്ടെയെന്ന് ട്രേസി ആശംസിച്ചു. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ദേവാലയത്തിൽ വിശുദ്ധ കുർബാന അര്‍പ്പണവും നടന്നു. വിശുദ്ധ കുർബാനയിലും ചടങ്ങുകളിലും, ഹെരിങ്ടൺ നിവാസികൾക്ക് ഒപ്പം ഫാ. കാപ്പുവാന്റെ കുടുംബവും പങ്കെടുത്തു.

യൂറോപ്പിൽ നിന്ന് കുടിയേറിയവരുടെ മകനായി കാൻസസിലാണ് ഫാ. കാപ്പുവാൻ ജനിക്കുന്നത്. 1940 പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1944 വരെ ഇടവകയിലാണ് സേവനം ചെയ്തത്. പിന്നീട് സൈന്യത്തിന്റെ ചാപ്ലിനായി. ബാറ്റിൽ ഓഫ് ഉൻസാൻ എന്ന പേരിൽ അറിയപ്പെടുന്ന കൊറിയൻ യുദ്ധം നടന്ന സമയത്ത് ചൈനീസ് പട്ടാളത്തിന്റെ വലിയൊരു അക്രമണം ഫാ. കാപ്പുവാന്റെ ബറ്റാലിയൻ നേരിട്ടു. ഈ സമയത്ത് തന്റെ സൈനികർക്ക് ആത്മവിശ്വാസം നൽകുന്നതിലും, പരിക്കേറ്റവരെ കിടങ്ങുകളിൽ ഒളിപ്പിക്കുന്നതിലും വ്യാപൃതനായിരുന്നു അദ്ദേഹം. രക്ഷപ്പെടാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഫാ. കാപ്പുവാൻ രക്ഷപ്പെട്ടില്ല. അങ്ങനെ അദ്ദേഹം 1950 നവംബർ രണ്ടാം തീയതി യുദ്ധ തടവുകാരനായി പിടിക്കപ്പെട്ടു.

ഇതിനിടയിൽ ഒരിക്കൽ അദ്ദേഹവും, പരിക്കേറ്റ അമേരിക്കൻ പട്ടാളക്കാരും പ്യോക്ടോങ്ങിലെ യുദ്ധ തടവുകാരെ പാർപ്പിക്കുന്ന ക്യാമ്പിലേക്ക് മാർച്ചും നടത്തി. ഇതിന് പിന്നാലെ വന്ന ഈസ്റ്റർ ദിനം തടവിൽ കഴിയുന്ന സൈനികർക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിച്ചെങ്കിലും, പോഷകാഹാരക്കുറവും, ന്യൂമോണിയയും മൂലം ആരോഗ്യസ്ഥിതി വഷളായി അദ്ദേഹം മരണപ്പെടുകയായിരുന്നു. 1993ൽ കത്തോലിക്കാ സഭ ദൈവദാസ പദവിയിലേക്ക് ഫാ. എമൽ കാപ്പുവാനെ ഉയർത്തി. 2021ൽ അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ കാൻസാസിൽ എത്തിച്ചിരുന്നു.


Related Articles »