News

ജിം കാവിയേസലിന്റെ ‘സൗണ്ട് ഓഫ് ഫ്രീഡം’ ബോക്സ്ഓഫീസില്‍ 100 മില്യണ്‍ നേടി മുന്നോട്ട്

പ്രവാചകശബ്ദം 25-07-2023 - Tuesday

ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമയില്‍ ഈശോയുടെ വേഷം അവതരിപ്പിച്ച ജിം കാവിയേസല്‍ അഭിനയിച്ച മനുഷ്യക്കടത്തിന്റെ ഭീകരതകളെ കുറിച്ച് പറയുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് മുന്നോട്ട്. ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ‘മിഷന്‍ ഇംപോസിബിള്‍’ എന്ന ടോം ക്രൂയിസ് സിനിമയുടെ തൊട്ടുപിന്നിലായി രണ്ടാമതാണ്‌ സൗണ്ട് ഓഫ് ഫ്രീഡം. നൂറു മില്യണ്‍ ഡോളറിലധികം ചിത്രം നേടിക്കഴിഞ്ഞു. സമ്മര്‍ ഹിറ്റാകുമെന്ന് കരുതിയിരുന്ന നിരവധി സിനിമകളെ പിന്നിലാക്കിയാണ് 'സൗണ്ട് ഓഫ് ഫ്രീഡം' ഈ നേട്ടം കൈവരിച്ചിരിക്കന്നത്.

ഇക്കഴിഞ്ഞ ജൂലൈ 4-നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ഒന്നാമത് എത്തിയിരുന്നു. ഡിസ്നിയുടെ 'ഇന്ത്യാന ജോണ്‍സി'നെ പിന്തള്ളി $1.42 കോടിയാണ് ചിത്രം ആദ്യ ദിവസം തന്നെ സ്വന്തമാക്കിയത്. 20th സെഞ്ചുറി ഫോക്സ് നിര്‍മ്മിച്ച ഈ സിനിമ 2018-ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ ഡിസ്നി ഈ സ്റ്റുഡിയോ വാങ്ങിച്ചതോടെ സിനിമ തഴയപ്പെട്ടു. ദി ചോസണ്‍ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രസിദ്ധമായ ഏഞ്ചല്‍ സ്റ്റുഡിയോ ഈ സിനിമ വാങ്ങിയതോടെയാണ് സൗണ്ട് ഓഫ് ഫ്രീഡം തിയേറ്ററുകളില്‍ എത്തിയത്.

പ്രദര്‍ശനത്തിനെത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ 2 കോടി ഡോളര്‍ നേടുവാന്‍ സിനിമക്ക് കഴിഞ്ഞു. സിനിമ റിലീസ് ചെയ്തത് മുതല്‍ ദിവസം ചെല്ലുംതോറും കളക്ഷന്‍ വര്‍ദ്ധിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തേക്കാള്‍ 35% കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന 10 സിനിമകളേ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഉള്ളുവെന്നു ഏഞ്ചല്‍ സ്റ്റുഡിയോസിന്റെ തിയേറ്ററിക്കല്‍ വിതരണത്തിന്റെ തലവനായ ബ്രാഡോണ്‍ പുര്‍ഡി വ്യക്തമാക്കി. മറ്റ് സിനിമകള്‍ എല്ലാം തന്നെ ക്രിസ്തുമസ്സ് കാലഘട്ടത്തിലായിരുന്നു ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ സൗണ്ട് ഓഫ് ഫ്രീഡം സമ്മര്‍ സീസണിലാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയുടെ വിജയം ഒരു അത്ഭുതം തന്നെയാണെന്ന് നിര്‍മ്മാതാവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി പറഞ്ഞു. പ്രമുഖ വിതരണക്കാരെല്ലാം സിനിമയെ കയ്യൊഴിഞ്ഞുവെങ്കിലും സിനിമക്ക് ബോക്സ് ഓഫീസില്‍ നേട്ടം കൊയ്യുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ന് ശേഷം താന്‍ അഭിനയിച്ച ഏറ്റവും നല്ല സിനിമയാണ് 'സൗണ്ട് ഓഫ് ഫ്രീഡം' എന്നു കാവിയേസല്‍ നേരത്തെ പറഞ്ഞിരിന്നു.


Related Articles »