News - 2024

മതനിന്ദ ആരോപണ മറവില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 11-09-2023 - Monday

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മതനിന്ദ ആരോപണ മറവില്‍ ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന ഹർബന്‍സ്പുരയില്‍ നിന്നാണ് ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോകേ സ്വദേശി ഷൗക്കത്ത് മസിഹും ഭാര്യ കിരണുമാണ് അറസ്റ്റിലായിരിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ നിന്നും ലാഹോറിലെ തെരുവുകളിൽ നിന്നും ഖുറാന്റെ കീറിയ പേജുകൾ കണ്ടെത്തിയെന്ന് സമീപവാസിയായ മുഹമ്മദ് തൈമൂർ ആരോപിച്ചതിന്റെ പേരിലാണ് കേസെന്നു പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ പീനൽ കോഡിലെ 295-ബി വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിയമ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും എസ്പി അവായിസ് ഷഫീഖ് പറഞ്ഞു. ആഗസ്റ്റ് 16ന് ജരൻവാലയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കൊള്ളയടിക്കുകയും തീയിട്ടു നശിപ്പിക്കുകയും ക്രിസ്ത്യൻ സമൂഹത്തിന്റെ വീടുകൾ ആക്രമിക്കുകയും ചെയ്തിരിന്നു. ക്രൈസ്തവര്‍ താമസിക്കുന്ന ഒരു വീടിന് സമീപം ഖുറാനിനെ അപകീർത്തിപ്പെടുത്തുന്ന നിരവധി പേജുകൾ കണ്ടെത്തിയതായി ചില പ്രദേശവാസികൾ അവകാശപ്പെട്ടതിനെ തുടർന്നാണ് ജരൻവാലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ മതനിന്ദ ആരോപണവുമായി ക്രൈസ്തവ ദമ്പതികളെ കുടുക്കിയത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നാണ് കരുതപ്പെടുന്നത്.

1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. പലപ്പോഴും മതന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ് രാജ്യത്തെ മതനിന്ദാ നിയമം കണക്കാക്കുന്നത്. 1960 മുതല്‍ 1985 വരെ വെറും 10 മതനിന്ദാ കേസുകള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 1986 മുതല്‍ 2015 വരെ 633 മതനിന്ദാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 199 കേസുകളാണ്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മെയ് മാസം വരെ 57 മതനിന്ദ കേസാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.


Related Articles »