India - 2024

വന്‍കിട കമ്പനികള്‍ക്ക് കൂടുതൽ സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ ശ്രമം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

പ്രവാചകശബ്ദം 22-11-2023 - Wednesday

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്നതിൻ്റെ വ്യഗ്രതയിലാണു സർക്കാരെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് ജനകീയ പഠനസമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാശനച്ചടങ്ങുകളിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. കെ റെയിൽ പദ്ധതി, തീരദേശ ഹൈവേ എന്നിവയിലൂടെ കൂടുതൽ സ്ഥലങ്ങൾ വൻകിട കമ്പനികൾക്കു കൈമാറാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ രാജ്യത്തിന്റെ തന്നെ വികസന വൈകല്യത്തിലേക്കു സംസ്ഥാനവും നീങ്ങുന്നു എന്നതാണു മനസിലാക്കേണ്ടതുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയാറാകണം. ജനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലെത്തിയവർ ജനത്തിന്റെ മൊത്തം വികസനം ലക്ഷ്യം വയ്ക്കുകയാണ് ഏറ്റവും അഭികാമ്യമെന്നു അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം വരുന്നതിൻ്റെ ഭാഗമായി തീരശോഷണവും ഭവനം നഷ്ടപ്പെടുന്നതും പരമ്പരാഗത മത്സ്യത്തിൻ്റെ ശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചെങ്കിലും ഒരുവർഷവും മാസങ്ങളും പിന്നിട്ടിട്ടും നടപടികൾ ഒന്നുമായില്ല. സർക്കാരിന് ഇതുവരെ സാധിക്കാൻ കഴിയാത്ത കാര്യം ജനകീയ പഠനസമിതിക്കു സാധിച്ചു. 2022-ൽ മത്സ്യത്തൊഴിലാളി സമൂഹം മറ്റു മാർഗങ്ങൾ ഇല്ലാതായപ്പോൾ അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനായി നടത്തിയ അതിജീവന സമരത്തി ൽ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നായിരുന്നു തുറമുഖനിർമാണം നിർത്തിവച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയെയും ഉൾപ്പെടുത്തിയ സമി തിയെക്കൊണ്ടു പഠനം നടത്തുക എന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ജനകീയ പഠനസമിതിയെ രൂപീകരിച്ച് പഠനം നടത്തിയതെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ രാമചന്ദ്രഗുഹ റിപ്പോർട്ട് പ്രകാശനം ചെയ്‌തു. ജനകീയ പഠനസമിതി അധ്യ ക്ഷൻ ഡോ. കെ.വി. തോമസ്, മോൺ. യൂജിൻ പെരേര, മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ, ഡോ. ജോൺ കുര്യൻ, വി. ദിനകരൻ, ജാക്‌സൺപൊള്ളയിൽ, അഡ്വ. ഷെറി ജെ. തോമസ്, സിന്ധു നെപ്പോളിയൻ തുടങ്ങിയവർ പങ്കെടുത്തു.


Related Articles »