India - 2024

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു മീനങ്ങാടിയിൽ സ്വീകരണം

പ്രവാചകശബ്ദം 02-02-2024 - Friday

മീനങ്ങാടി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു മീനങ്ങാടിയിൽ വിശ്വാസികൾ ഉജ്വല വരവേൽപ്പ് നൽകി. കർണാടക സന്ദർശനം പൂർത്തിയാക്കി ഹെലികോപ്റ്ററിൽ മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഇറങ്ങിയ ബാവയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ, ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്, ഭദ്രാസന ഭാരവാഹികളായ റവ. ഡോ. മത്തായി അതിരമ്പുഴ, ഫാ. ബേബി ഏലിയാസ്, ബേബി വാളങ്കോട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന അരമന അങ്കണത്തിൽ ആയിരക്കണക്കിന് വി ശ്വാസികളുടെയും വിവിധ സമുദായ - മത - രാഷ്ട്രീയ - സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ, വൈദിക സെക്രട്ടറി ഫാ. ജയിംസ് വൻമേലിൽ എന്നിവർ സ്വീകരിച്ചു. റോസാപ്പൂക്കൾ കൈകളിലേന്തിയ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും ശുഭവസ്ത്രം ധരിച്ച് മുത്തുക്കുടകൾ ഏന്തിയ വനിതാസമാജം പ്രവർത്തകരും “അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വീഴട്ടെ" എന്ന മുദ്രാവാക്യം മുഴക്കി യൂത്ത് അസോസിയേഷൻ പ്രവർത്തകരും ബാവയെ എതിരേറ്റു.

വയനാട്ടിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ ബാവയെ സെക്രട്ടറിമാരായ മോർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത മാരും യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, യൽദോ മോർ തീത്തോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറയും അനുഗമിച്ചു.


Related Articles »