News - 2024

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 30-07-2024 - Tuesday

കാക്കനാട്: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഷ്ക്കരമാണെങ്കിലും ത്വരിതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവനപ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ദുരന്തത്തിന് ഇരയാവർക്ക് സമാശ്വാസം പകരാനുള്ള സർക്കാർ നടപടികളോട് സീറോ മലബാർ സഭ പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുന്നു. വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുകയും ജീവനോപാദികൾ ഇല്ലാതാകുകയും ചെയ്തവർക്കായി സീറോ മലബാർ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സ്പന്ദന്റെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതാണ്. ദുരിത ബാധിതർക്ക് ആവശ്യമായ ഭൗതിക സഹായങ്ങൾ എത്തിക്കുന്നതിനും ദുരിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതിനും നമുക്ക് ഔദാര്യപൂർവ്വം ഒന്നിച്ചുനിൽക്കാമെന്നും മേജർ ആർച്ചുബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു.

- LATEST UPDATE 09:10PM ‍

വയനാട് ഉരുൾപ്പെട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കുടങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. 106 പേർ ദുരന്തത്തിൽ മരിച്ചതായാണ് റവന്യു വിഭാഗത്തിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലും അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈമാസ്‌റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നത്.


Related Articles »