News - 2025

നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 07-02-2025 - Friday

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചു.

വൈദികന്റെ മോചനത്തിന് വേണ്ടി രൂപത പ്രാര്‍ത്ഥന യാചിച്ചു. തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിലും സുരക്ഷിതമായും മോചിപ്പിക്കാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും തങ്ങളുടെ സഹോദരനായ ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം യാചിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയ ബ്വാരി മേഖല തട്ടിക്കൊണ്ടുപോകലുകൾ ഏറ്റവും അധികം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ്.

പ്രദേശത്തെ നിരവധി താമസക്കാരെ പ്രത്യേകിച്ച് കർഷകരെ തട്ടിക്കൊണ്ടുപോയി, അവരെ മോചിപ്പിക്കാൻ വലിയ തുക സായുധധാരികള്‍ ആവശ്യപ്പെടുന്നുണ്ട്. വൈദികനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും മോചനദ്രവ്യം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി വൈദികരെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പിന്നീട് മോചിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടങ്കലിനിടെ കൊല്ലപ്പെട്ട വൈദികരും നിരവധിയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »