Christian Prayer - November 2024

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി

സ്വന്തം ലേഖകന്‍ 16-11-2023 - Thursday

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടു ഭക്തി പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പറഞ്ഞ ന്യായങ്ങള്‍ തക്ക ശക്തിയുള്ളവയായിരുന്നാലും എണ്ണമില്ലാത്ത ക്രിസ്ത്യാനികള്‍ ഇവയെപറ്റി ഗാഢമായി ചിന്തിക്കാത്തതു കൊണ്ട് അവരുടെ കാര്യം തീരെ വിസ്മരിച്ചു കളയുന്നു. ക്ഷന്തവ്യമല്ലാത്ത ഈ മറവി എത്ര കഠിനമായ കൃത്യമാണന്നാണ് ഇപ്പോള്‍ ചിന്തിക്കാന്‍ പോകുന്നത്.

ഒരുത്തന്‍ സ്വന്തം ആളുകളെ മറന്ന്‍ അവയുടെ കാര്യം വിചാരിക്കാതിരുന്നതിനാല്‍ അവന്‍ അവിശ്വാസിയെക്കാള്‍ ഹീനനാകുന്നു എന്ന്‍ പൗലോസ് ശ്ലീഹാ പറയുന്നു. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ പിതാവായ സര്‍വ്വേശ്വരനാല്‍ സൃഷ്ടിക്കപ്പെട്ടു, അവിടുത്തെ പ്രതാപച്ഛായ ധരിച്ചു ദൈവത്തോടുകൂടി മരിച്ചവരും എന്നെന്നും ദൈവത്തോടുകൂടി വാഴുവാന്‍ നിയമിതരും ആയിരിക്കയാല്‍ ഇവര്‍ നമുക്കു അന്യരെന്നു പറയാമോ? നമ്മുടെ കര്‍ത്താവും സഹോദരനുമായിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യരക്തത്താല്‍ വീണ്ടു രക്ഷിക്കപ്പെട്ടവരും മിശിഹായുടെ അവയവങ്ങളുമായി വേര്‍പിരിയാത്ത വിധത്തില്‍ ഈശോയോടു കൂടി നിത്യമായി എല്ലാവക ഭാഗ്യങ്ങളും അനുഭവിപ്പാന്‍ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ടവരുമായ ഈ ആത്മാക്കളുമായി നമുക്ക് യാതൊരു ബന്ധവുമില്ലെന്ന് എങ്ങനെ പറയും.

സകല ക്രൈസ്തവര്‍ക്കും ദൈവം ഏക പിതാവും ഈശോ മിശിഹാ ഏക രക്ഷിതാവും പരിശുദ്ധ മറിയം ഏകമാതാവും, ജ്ഞാനസ്നാനം ഏക ആത്മീയ മുദ്രയും, തിരുസഭ ഏക തൊഴുത്തും, മോക്ഷഭാഗ്യം ഏക ലക്ഷ്യവുമായിരിക്കുന്നതിനാല്‍ എല്ലാവരും ഏക കുടുംബാംഗങ്ങളും ഏക ശരീരവും ഏക ആത്മാവും പോലെയാണിരിക്കുന്നത്. ആകയാല്‍ മരിച്ചവരുടെ ആത്മാക്കളെ ജീവിച്ചിരുന്ന നമുക്ക് അന്യാത്മാക്കളെന്നു വിചാരിക്കാമോ? അവരെ സഹായിക്കാതെ വിട്ടുപേക്ഷിക്കാമോ?

രണ്ടാമത്, ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളുടെ ഇടയില്‍ നിങ്ങള്‍ക്ക് അധിക ബന്ധവും അടുപ്പവുമുള്ള ആത്മാക്കള്‍ വളരെയുണ്ടെന്നുള്ളതിനു സംശയമില്ല. നിങ്ങളുടെ ദേശവാസികള്‍, സ്നേഹിതര്‍, ഉപകാരികള്‍, ഉപദേശികള്‍ ഗുരുക്കള്‍, മെത്രാന്മാര്‍ നിങ്ങള്‍ക്ക് അന്യരാകുന്നു എന്നു പറയാന്‍ കഴിയുമോ? അവരുടെ ആത്മാക്കള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിക്കുന്നതിനുള്ള കടമ നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ ഗുരുക്കളും ഉപദേശികളും നിങ്ങളെ സ്വര്‍ഗ്ഗപാതയില്‍ക്കൂടി നടത്തുന്നതിന് വളരെ ക്ലേശിച്ചിട്ടുള്ളവരാണ്. നിങ്ങളുടെ സംബന്ധക്കാരുടെ സ്നേഹിതരും എല്ലായ്പ്പോഴും ആപത്തിലും സങ്കടത്തിലും നിങ്ങളെ വിട്ടുമാറാതെ നിങ്ങള്‍ക്കെത്രയോ സഹായോപകാരങ്ങള്‍ ചെയ്തിരിക്കുന്നു.

അപ്രകാരം തന്നെ നിങ്ങളുടെ തദ്ദേശിയരായ നിങ്ങളെ എത്രയോ സഹായിച്ചിരിക്കുന്നു. ഇവരെല്ലാവരും നിങ്ങള്‍ക്ക് ഏറ്റം സ്വന്തമായിട്ടുള്ളവരെന്നു നിസ്സംശയം പറയാം. അതുകൊണ്ട് അവരുടെ ആത്മാക്കളെ മറക്കാതെ അവരെ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷിപ്പാന്‍ വേണ്ടി സല്‍ക്രിയകള്‍ മൂലം നിങ്ങള്‍ പ്രത്നിക്കേണ്ടത് ആവശ്യമായിരിക്കുന്നു. മൂന്നാമത്, മാതാപിതാക്കന്മാരായി ഏറ്റം അടുത്ത സംബന്ധികളെപ്പോലും അവരുടെ മരണശേഷം പലരും വിസ്മരിച്ചു കളയുന്നു. അവരുടെ ആയുഷ്ക്കാലത്തില്‍ അവര്‍ക്കു ദീനമോ മറ്റേതെങ്കിലും ആപത്തോ നേരിട്ടിരുന്നപ്പോള്‍ അവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനു നിങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടും ക്ലേശവും പണച്ചെലവും സഹിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴവര്‍ ശുദ്ധീകരണ സ്ഥലത്തില്‍ അധിക പീഡകളും സങ്കടങ്ങളും അനുഭവിക്കുന്നു എന്ന്‍ അറിഞ്ഞിട്ടും അവര്‍ക്കാശ്വാസവും സന്തോഷവും വരുത്തുവാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? വല്ലതും ചെയ്താലും അത് എത്രയോ തുച്ഛം. നിങ്ങള്‍ വസിക്കുന്ന വീടും അനുഭവിക്കുന്ന വസ്തുക്കളും അവരുടേതാകയാല്‍ ഇവയൊക്കെയും മരിച്ച ഇവരുടെ നാമത്തേയും നിങ്ങള്‍ക്കുള്ള കടമയേയും രാവും പകലും ഇടവിടാതെ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നില്ലയോ? വി.പൗലോസ് ശ്ലീഹാ എഴുതിയിരിക്കുന്നത് പോലെ നിങ്ങള്‍ക്കുള്ളവരുടെ ആത്മാക്കളെ നിരൂപിക്കാതിരുന്നാല്‍ സത്യവേദത്തെ വിട്ടുപേക്ഷിച്ചവരെയും അവിശ്വാസികളേയും കാള്‍ നിങ്ങള്‍ ദുഷ്ടന്മാരും കഠിന ഹൃദയന്‍മാരുമാണെന്നു പറവാനുള്ളതാകുന്നു.

ക്രിസ്ത്യാനികളെ! വി പൗലോസ് ശ്ലീഹായുടെ ഈ വാക്യം നിങ്ങളില്‍ നിറവേറാതിരിക്കുവാന്‍ ശുദ്ധീകരിക്കപ്പെടുന്ന സമസ്ത ആത്മാക്കളോടും വിശേഷാല്‍ നിങ്ങളുടെ സംബന്ധക്കാരുടെ ആത്മാക്കളോടും അധികം അലിവായിരുന്ന്, അവരെ ഒരിക്കലും മറക്കാതെ അവര്‍ക്കു വേണ്ടി യഥാശക്തി പ്രയത്നിച്ചു കൊണ്ടു വന്നാല്‍, ഒരു ഭാരമേറിയ കര്‍ത്തവ്യം നിങ്ങള്‍ നിറവേറ്റുകയും തന്മൂലം അനവധി നന്മകള്‍ സമ്പാദിക്കുകയും ചെയ്യും.

ജപം

ദയാനിധിയായ ദൈവമേ! ഞങ്ങളുടെ പ്രാര്‍ത്ഥന ദയാപൂര്‍വ്വം കേട്ടരുളണമേ. അങ്ങയെ അറിഞ്ഞു വിശ്വസിച്ച് ഉറപ്പോടുകൂടെ സ്നേഹിച്ചു വരുന്ന ഞങ്ങളുടെ സംബന്ധക്കാരുടേയും സ്നേഹിതരുടെയും ആത്മാക്കള്‍ക്കു വേണ്ടി ഞങ്ങളുടെ ഈ ജപങ്ങള്‍ കൈക്കൊണ്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊള്ളണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

.........(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

........(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

.........(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

........(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

........(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

.......(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

.........(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

........(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

........(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

.........(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

.......(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

.......(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം

ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളുടെ മേല്‍ കൃപയായിരിക്കണമേ.

സല്‍ക്രിയ

സിമിത്തേരിയില്‍ചെന്ന് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് മുട്ടിന്മേല്‍ നിന്നുകൊണ്ട് 10 സ്വര്‍ഗ്ഗ. 10 നന്മ. 10 ത്രിത്വ. ചൊല്ലുക

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »