News - 2024

ഒക്ലഹോമയില്‍ പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള സ്മാരകഫലകം പുനഃസ്ഥാപിക്കുവാന്‍ ബില്‍

സ്വന്തം ലേഖകന്‍ 29-03-2017 - Wednesday

ഒക്ലഹോമ സിറ്റി: 2015-ലെ ഒക്ലാഹോമ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‍ നിയമസഭാംഗണത്തില്‍ നിന്നും മാറ്റിയ പത്ത് കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള ചരിത്ര സ്മാരകഫലകം പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങളുമായി നിയമനിര്‍മ്മാണ സഭാ പ്രതിനിധികള്‍. അമേരിക്കന്‍ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള രേഖകള്‍ പൊതു കെട്ടിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കുന്ന കരട് നിയമമായ എച്ച്‌ബി 2177, 11-നെതിരെ 79 വോട്ടുകള്‍ക്കാണ് അംഗങ്ങള്‍ പാസാക്കിയത്. ഈ ബില്ല് ഇപ്പോള്‍ സംസ്ഥാന സെനറ്റിന്റെ പരിഗണനയിലാണ്.

ഓരോ പ്രവിശ്യ, മുനിസിപ്പാലിറ്റി, നഗരം, പട്ടണം, സ്കൂള്‍, തുടങ്ങിയവയിലെ എല്ലാ പൊതു കെട്ടിടങ്ങളിലും, പൊതു നിലങ്ങളിലും പത്തു കല്‍പ്പനകള്‍, മാഗ്നാ കാര്‍ട്ടാ, മേഫ്ലവര്‍ കോമ്പാക്റ്റ്, സ്വാതന്ത്ര്യ പ്രഖ്യാപനം, അമേരിക്കന്‍ ഭരണഘടന, ഒക്ലാഹോമ ഭരണഘടന, പൗരാവകാശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതും എന്നാല്‍ ഇതില്‍ ഒതുങ്ങാത്തതുമായ ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ പ്രതിമ, സ്മാരകം, ഫലകം, ഓര്‍മ്മക്കുറിപ്പ്‌ തുടങ്ങിയ ഏതെങ്കിലും രൂപത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് പ്രസ്തുത ബില്ലിന്റെ ചുരുക്കം.

പത്തു കല്‍പ്പനകള്‍ പോലെയുള്ള ഫലകങ്ങളും പ്രതിമകളും സ്ഥാപിക്കണമോ വേണ്ടയോ എന്നത് ഓരോ സ്ഥലത്തേയും പ്രാദേശിക ഗവണ്‍മെന്റുകളുടെ താത്പര്യപ്രകാരം ചെയ്യാമെന്ന് ബില്ലിന്റെ ഉപജ്ഞാതാവായ ജോണ്‍ ബെന്നെറ്റ് പറഞ്ഞു. ഒക്ലാഹോമയിലെ ഭൂരിഭാഗം പേരും ഇതിനെ പിന്തുണക്കുന്നുവെന്നും ആരും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലായെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം അമേരിക്കയുടെ രൂപീകരണത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന കാരണത്താല്‍ ഇസ്ലാം മതം, സാത്താനിസം തുടങ്ങിയ മറ്റ് മതക്കാര്‍ക്ക് ഇത്തരത്തിലുള്ള രേഖകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നിയമപരമായി അനുവാദമില്ല. ഇതിനെതിരെ ചിലഭാഗത്ത് നിന്ന്‍ എതിര്‍പ്പ് ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പത്ത് കല്‍പ്പനകളുടെ ഫലകം പുനഃസ്ഥാപിക്കുവാന്‍ 2016 നവംബറില്‍ ഒരു പ്രമേയം കൊണ്ട് വന്നെങ്കിലും 42 ശതമാനം വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടിരിന്നു. ബില്ലിന്റേയോ അല്ലെങ്കില്‍ സ്മാരകത്തിന്റേയോ നിലനില്‍പ്പ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ ഒക്ലാഹോമ അറ്റോര്‍ണി ജനറലിന് തന്റെ വിവേചനാധികാരം ഉപയോഗിച്ച് അവയെ നിയമപരമായി സംരക്ഷിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യവസ്ഥയും ഈ ബില്ലില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

ആത്മീയ അരാജകത്വത്തിന്റെതായ പല സംഭവങ്ങളും ഏതാനും വര്‍ഷങ്ങളായി ഒക്ലാഹോമയില്‍ അരങ്ങേറിയിരുന്നു. സാത്താന്‍ ആരാധകര്‍ ‘കറുത്ത കുര്‍ബ്ബാനകള്‍’ പരസ്യമായി നടത്തിയത് ഏറെ പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. കൂടാതെ 2015-ല്‍ പരിശുദ്ധ ദൈവമാതാവിന്റെ രൂപം വിരൂപമാക്കിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു. ഈ സാഹചര്യത്തില്‍ ഒക്ലഹോമ നഗരത്തില്‍ പത്ത് ദൈവ കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള ഫലകം തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ പ്രത്യാശ പകരുകയാണ്.


Related Articles »