Meditation. - April 2024

ഉത്ഥിതനായ ക്രിസ്തുവിന്റെ കൽപ്പന നാം എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നത്?

സ്വന്തം ലേഖകന്‍ 10-04-2023 - Monday

"അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും." (മർക്കോസ് 16:15-16)

യേശു ഏകരക്ഷകൻ: ഏപ്രിൽ 10
ഉയിര്‍ത്തെഴുന്നേറ്റത്തിനുശേഷം, യേശു ശിഷ്യന്മാര്‍ക്കു നല്‍കിയ കല്‍പ്പന ഇപ്രകാരമായിരുന്നു. "നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോസ് 16:15). തന്‍റെ പരസ്യജീവിതകാലത്ത് മനുഷ്യജീവിതത്തിന്‍റെ എല്ലാ അവസ്ഥകളിലേക്കും കടന്നു ചെല്ലുകയും കല്‍പ്പനകള്‍ നല്‍കുകയും ചെയ്ത അവിടുന്ന് ഉത്ഥാനത്തിന് ശേഷം പ്രേഷിത ദൗത്യത്തിന്‍റെ കല്‍പ്പനയാണ് നല്‍കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ഓരോ വ്യക്തിക്കും ഈ ലോകത്തോട്‌ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാനുള്ള വലിയ കടമയുണ്ട്. നമ്മുടെ തന്നെ വിശ്വാസക്കുറവും, ചില തെറ്റായ ബോധ്യങ്ങളും, 'മറ്റുള്ളവർ എന്തു ചിന്തിക്കും?' എന്ന ഉത്കണ്ഠയും പലപ്പോഴും ക്രിസ്തു നമ്മുക്കു നൽകിയ പ്രേഷിത ദൗത്യത്തിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു. ക്രിസ്തു ലോകത്തിലേക്കു വന്നിട്ട് രണ്ടായിരം വർഷം കഴിഞ്ഞിട്ടും അനേകം മനുഷ്യർ 'യേശു ഏകരക്ഷകൻ' എന്ന സത്യം തിരിച്ചറിയാതെ ഈ ഭൂമിയിൽ ജീവിക്കുന്നു.

ഈ ലോകം നമ്മുടെ മുന്നില്‍ വയ്ക്കുന്ന ചില നിയമങ്ങള്‍ പലപ്പോഴും ഈ സത്യം അക്രൈസ്തവരോട് പ്രഘോഷിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു. എന്നാൽ മാംസമായി അവതരിച്ച ദൈവത്തിന്റെ വചനം ഒരു മനുഷ്യനോടും ശത്രുത പുലർത്തുന്നില്ല. അത് മനുഷ്യന്റെ യഥാർത്ഥത്തിലുള്ള ആഗ്രഹങ്ങളെ ശ്വാസം മുട്ടിക്കുന്നില്ല. മറിച്ച് ഓരോ മനുഷ്യന്റെയും ആഗ്രഹങ്ങളുടെമേൽ പ്രകാശം പരത്തുകയും, അവയെ പവിത്രീകരിച്ച് സഫലമാക്കുകയുമാണ് ചെയ്യുന്നത്.

അതിനാൽ 'പീഡനം നേരിടേണ്ടിവന്നാൽ പോലും വചനം ഫലപ്രദമായി പ്രഘോഷിക്കുന്നതിനുള്ള ഏറ്റം നല്ല മാർഗ്ഗങ്ങൾ നാം നിരന്തരം അന്വേഷിക്കണം. രക്ഷ നൽകുന്ന വചനം ഓരോ മനുഷ്യനോടും പ്രഘോഷിക്കുന്നത് തന്റെ കടമയാണെന്ന് സഭ കരുതുന്നു' (Pope Benedict XVI, Verbum Domini)

വിചിന്തനം
'യേശു ഏകരക്ഷകന്‍' എന്ന് ധൈര്യപൂര്‍വ്വം പ്രഘോഷിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുമ്പോള്‍ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. എല്ലാ ജനതകളെയും 'ക്രിസ്തു ശിഷ്യരാക്കുവാന്‍' കല്‍പ്പന നല്‍കുമ്പോഴും അവിടുന്ന് നമുക്ക് ഒരു വാഗ്ദാനവും നല്‍കുന്നു. "യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്തായി 28:20). അതിനാല്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് മനുഷ്യനാണെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കര്‍ത്താവ് തന്നെയായിരിക്കും. അതുകൊണ്ടാണ് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സ്ഥലങ്ങളിലെല്ലാം അത്ഭുതങ്ങളും, അടയാളങ്ങളും, മാനസാന്തരങ്ങളും സംഭവിക്കുന്നത്.

പ്രിയപ്പെട്ട സഹോദരങ്ങളെ, 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന കല്‍പ്പന അനുസരിച്ച്, ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന മഹത്തായ ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു, എന്നോട് കരുണ തോന്നണമേ! കര്‍ത്താവേ, എന്‍റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ!" (സങ്കീര്‍ത്തനങ്ങള്‍ 6:2)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »