Meditation. - April 2024

ജീവന്‍ സമര്‍പ്പിക്കാനും തിരികെ എടുക്കാനും അധികാരമുള്ള യേശുക്രിസ്തു

സ്വന്തം ലേഖകന്‍ 08-04-2024 - Monday

"തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നില്‍ നിന്ന് പിടിച്ചെടുക്കുകയല്ല. അതു ഞാന്‍ സ്വമനസാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പ്പന എന്‍റെ പിതാവില്‍ നിന്നാണ് എനിക്കു ലഭിച്ചത്". (യോഹ 10:17-18)

യേശു ഏകരക്ഷകൻ: ഏപ്രിൽ 08
പ്രകൃതിയും, ജീവനും, മരണവും, മതത്തിന്റെയും ജാതിയുടെയും അതിരുകൾക്ക് അതീതമായ സത്യങ്ങളാണ്. അതിനാൽ ഇവയുടെമേൽ അധികാരമുള്ളവനെ എല്ലാ മതങ്ങളും ദൈവമെന്നും, സർവ്വശക്തനെന്നും വിളിക്കുന്നു. ഈ മൂന്നു സത്യങ്ങളുടെ മേലും അധികാരമുള്ള ഒരേ ഒരു വ്യക്തിയേ ലോകചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളൂ. അത് ചരിത്രത്തിൽ ജീവിച്ച നസ്രത്തിലെ യേശുവാണ്.

പരസ്യജീവിത കാലത്ത്, കാറ്റിനെയും കടലിനെയും ശാന്തമാക്കിക്കൊണ്ട് യേശു പ്രകൃതിയുടെ മേൽ അധികാരമുള്ളവനാണെന്നു തെളിയിച്ചു. പിന്നീട് ലോകം മുഴുവന്റെയും പാപപരിഹാര ബലിയായി കുരിശിൽ മരിച്ച അവിടുന്ന് സ്വന്തം ദൈവികശക്തിയാല്‍ തന്‍റെതന്നെ പുനരുത്ഥാനം യാഥാര്‍ത്ഥൃമാക്കുന്നു. ജീവൻ സമര്‍പ്പിക്കാനും തിരികെ എടുക്കാനും തനിക്കുള്ള അധികാരം പരസ്യമായി പ്രഖ്യാപിക്കുകയും പിന്നീട് അത് പ്രവർത്തിയിലൂടെ തെളിയിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് പുത്രനായ ദൈവമാണെന്നു വെളിപ്പെടുത്തുന്നു.

ക്രിസ്തുവിലെ ദൈവികവ്യക്തി അവിടുത്തെ ആത്മാവും ശരീരവുമായി ഐക്യപ്പെട്ടിരുന്നു. മരണം വഴി ആത്മാവും ശരീരവും വേര്‍പെട്ടപ്പോള്‍ പോലും, ഇവ രണ്ടുമായുള്ള ദൈവിക പ്രകൃതിയുടെ ഐക്യം നിലനിന്നിരുന്നു. "വ്യതിരിക്തമായും വേര്‍പെട്ടും നിലനിന്നിരുന്ന രണ്ടു മാനുഷിക ഘടകങ്ങളില്‍ ഓരോന്നിലും സന്നിഹിതമായിരിക്കുന്ന ദൈവിക പ്രകൃതിയുടെ ഐക്യം വഴി അവ വീണ്ടും ഒരുമിച്ചു ചേരുകയും സംയോജിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംയോജിക്കപ്പെട്ട ഭാഗങ്ങളുടെ വിഭജനത്തിലൂടെ മരണവും വിഭജിക്കപ്പെട്ട ഭാഗങ്ങളുടെ സംയോജിപ്പിക്കലിലൂടെ പുനരുത്ഥാനവും സംഭവിക്കുന്നു". (St. Gregory of Nyssa)

വിചിന്തനം
പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങളുടെ വിശ്വാസം എന്തുതന്നെയാകട്ടെ, ജീവന്‍റെയും മരണത്തിന്‍റെയും മേല്‍ അധികാരമുള്ള യേശുക്രിസ്തു നിങ്ങളെ ക്ഷണിക്കുന്നു. ഏകരക്ഷകനായ യേശുവിലൂടെ മാത്രമേ നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കൂ എന്ന സത്യം തിരിച്ചറിയാന്‍ വൈകരുത്. "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (യോഹ 11:25) എന്നു പറഞ്ഞ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് മനുഷ്യ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്താം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദി പറയും; അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും". (സങ്കീ 9:1)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »