Meditation. - April 2024

അല്ലയോ ക്രൈസ്തവാ, നിന്റെ മഹത്വമെന്തെന്ന് തിരിച്ചറിയുക!

സ്വന്തം ലേഖകന്‍ 12-04-2023 - Wednesday

"തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി." (യോഹ 1:12)

യേശു ഏകരക്ഷകൻ: ഏപ്രിൽ 12
മാമ്മോദീസാ സ്വീകരിച്ചു ക്രിസ്ത്യാനിയായി മാറുന്ന ഒരു വ്യക്തിയിൽ നാലു സുപ്രധാന മാറ്റങ്ങൾ സംഭവിക്കുന്നു:
1. ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തു ആ വ്യക്തിയുടെ ശിരസ്സായി തീരുന്നു.
2. ആ വ്യക്തി ക്രിസ്തുവിന്റെ അവയവങ്ങളിൽ ഒന്നായി തീരുന്നു.
3. മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തി പരിശുദ്ധാത്മാവായ ദൈവത്തിന്റെ ആലയമായി തീരുന്നു.
4. ക്രിസ്ത്യാനികള്‍ മാമ്മോദീസ വഴി പാപവിമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ചെയ്യുന്നു.

എന്നാൽ നിരവധി ക്രിസ്ത്യാനികൾ അവരുടെ മഹത്വമെന്താണെന്ന് തിരിച്ചറിയാതെ ജീവിക്കുന്നു. ഇന്ന് ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. പ്രകൃതിശക്തികളെയും, ഇതിഹാസ കഥാപാത്രങ്ങളെയും, മൃഗങ്ങളെയും, ആൾ ദൈവങ്ങളെയും ആരാധിക്കുന്ന നിരവധി മതങ്ങൾ. ഇതുപോലെ ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നതുപോലെയല്ല ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത്.

"അല്ലയോ ക്രൈസ്തവാ, നിന്റെ മഹത്വമെന്തെന്ന് തിരിച്ചറിയുക. നീ ഇപ്പോള്‍ ദൈവത്തിന്‍റെ തന്നെ പ്രകൃതിയില്‍ പങ്കുചേരുന്നതിനാല്‍, പാപം ചെയ്തു കൊണ്ട് നിനക്കു മുന്‍പുണ്ടായിരിന്ന അധമസ്ഥിതിയിലേക്ക് നീ തിരിച്ചുപോകരുത്. നിന്റെ ശിരസ്സ് ആരാണ് എന്നും ആരുടെ ശരീരത്തിന്റെ അവയവമാണ് നീ എന്നും ഓര്‍മ്മിക്കുക. അന്ധകാരത്തിന്റെ ശക്തിയില്‍ നിന്നും നീ മോചിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവരാജ്യത്തിന്‍റെ പ്രകാശത്തിലേക്ക് നീ ആനയിക്കപ്പെട്ടിരിക്കുന്നുവെന്നും ഓര്‍ക്കുക." (St. Leo the Great, Sermo 21 in nat)

വിചിന്തനം
ലോകരക്ഷകനായ ക്രിസ്തുവിനെ പിന്‍തുടര്‍ന്നു കൊണ്ടും, അവിടുത്തോട് ഐക്യപ്പെട്ടു കൊണ്ടും, വത്സല മക്കള്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ അനുകര്‍ത്താക്കളാകാനും സ്നേഹത്തില്‍ ചരിക്കാനും വേണ്ടി ദൈവം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ അനേകർ പ്രകൃതിശക്തികളെയും, ഇതിഹാസ കഥാപാത്രങ്ങളെയും, മൃഗങ്ങളെയും, ആൾ ദൈവങ്ങളെയും ആരാധിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും സത്യം തിരിച്ചറിയുന്നതിനും, ഏകരക്ഷകനായ യേശുവിലൂടെ രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"കർത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?". (സങ്കീ 18:31)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »