Meditation. - April 2024

സ്വകാര്യവെളിപാടുകൾ: നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ

സ്വന്തം ലേഖകന്‍ 14-04-2023 - Friday

"പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1:1-2).

യേശു ഏകരക്ഷകൻ: ഏപ്രിൽ 14
വിവിധ കാലഘട്ടങ്ങളില്‍ "സ്വകാര്യവെളിപാടുകള്‍" എന്നു വിളിക്കപ്പെടുന്നവ ഉണ്ടായിട്ടുണ്ട്. ഇന്നും നാം ഇത്തരം വെളിപാടുകളെക്കുറിച്ച് കേൾക്കാറുണ്ട്. അവയില്‍ ചിലതിനു സഭയുടെ അധികാരികളില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുമുണ്ട്. എന്നിരിന്നാലും അവ സഭയുടെ വിശ്വാസനിക്ഷേപത്തിന്റെ ഭാഗമല്ല. പ്രസ്തുത വെളിപാടുകളെക്കുറിച്ചു സഭ പഠിപ്പിക്കുന്ന ചില സത്യങ്ങൾ:

1. ക്രൈസ്തവ രക്ഷാകരപദ്ധതി, നവീനവും അന്തിമവുമായ ഉടമ്പടിയാകയാല്‍ ഒരിയ്ക്കലും റദ്ദാക്കപ്പെടുകയില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വപൂര്‍ണ്ണമായ പ്രത്യക്ഷപ്പെടലിന് മുന്‍പായി നാം ഇനി ഒരു പരസ്യവെളിപാടും പ്രതീക്ഷിക്കേണ്ടതുമില്ല.

2. ഏകരക്ഷകനായ യേശുക്രിസ്തുവിലൂടെ ദൈവം എല്ലാം സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്രകാരം വെളിപാടു പരിസമാപ്തിയിലെത്തിയിരുന്നാലും അതുമുഴുവന്‍ പൂര്‍ണ്ണമായും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. പ്രസ്തുത വെളിപാടിന്റെ പൂര്‍ണ്ണമായ സാരം ശതാബ്ദങ്ങളിലൂടെ ഗ്രഹിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്‍റെ ദൗത്യമാണ്.

3. ചില വ്യക്തികൾക്കു ലഭിക്കുന്ന സ്വകാര്യ വെളിപാടുകളുടെ ലക്ഷ്യം ക്രിസ്തുവിലൂടെ അന്തിമമായി നല്‍കപ്പെട്ട വെളിപാടിനെ "മെച്ചപ്പെടുത്തുകയോ" "പൂര്‍ത്തീകരിക്കുകയോ" അല്ല. പ്രത്യുത ചരിത്രത്തിന്‍റെ ഒരു പ്രത്യേകഘട്ടത്തില്‍ ക്രിസ്തുവിന്റെ വെളിപാടിനനുസൃതമായി, കൂടുതല്‍ പൂര്‍ണ്ണമായും ജീവിക്കുവാന്‍ സഹായിക്കുക എന്നതാണ്.

4. അത്തരം സ്വകാര്യ വെളിപാടുകളില്‍ ഏതെല്ലാമാണ്, ക്രിസ്തുവിന്‍റെയോ അവിടുത്തെ വിശുദ്ധന്മാരുടെയോ, സഭയിലേക്കുള്ള യഥാര്‍ത്ഥ ആഹ്വാനം ഉള്‍കൊള്ളുന്നതെന്ന് വിവേചിച്ചറിഞ്ഞു, അതിനെ സ്വീകരിക്കുവാന്‍ സഭയുടെ പ്രബോധനാധികാരത്താല്‍ നയിക്കപ്പെടുന്ന വിശ്വാസികളുടെ അവബോധ (Sensus fidelium) ത്തിന് കഴിയും.

5. ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട ദൈവാവിഷ്ക്കരണത്തെ മറികടക്കുന്നതെന്നോ തിരുത്തുന്നതെന്നോ നടിക്കുന്ന "വെളിപാടുകളെ" അംഗീകരിക്കുവാന്‍ ക്രൈസ്തവ വിശ്വാസത്തിനു കഴിയുകയില്ല. ചില അക്രൈസ്തവ മതങ്ങളും സമീപകാലത്തു രൂപം കൊണ്ട ചില മതവിഭാഗങ്ങളും മേല്‍ പ്രസ്താവിച്ച തരത്തിലുള്ള "വെളിപാടുകളെ" ആധാരമാക്കിയുള്ളതാണ്.

6. ക്രിസ്തുവില്‍ തന്റെ ദൃഷ്ടികള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാതെ ഒരു വ്യക്തി മറ്റെന്തെങ്കിലും പുതുമയാഗ്രഹിച്ചു കൊണ്ട്, ദൈവത്തോട് അന്വേഷിക്കുകയോ ഏതെങ്കിലും ദര്‍ശനമോ വെളിപാടോ അഭിലഷിക്കുകയോ ചെയ്താല്‍ അയാള്‍ വലിയ മൂഢത്തം പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, ദൈവത്തെ അയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു.
(cf: CCC 65- 67)

വിചിന്തനം
ഏകരക്ഷകനായ യേശുക്രിസ്തുവില്‍ നമ്മുടെ ദൃഷ്ടികള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം നയിക്കേണത്. സഭ അംഗീകരിച്ചിരിക്കുന്ന ചില സ്വകാര്യ വെളിപാടുകൾ ക്രിസ്തുവിന്റെ പ്രബോധനങ്ങൾ വിശദീകരിക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം വെളിപാടുകൾ ഒരിക്കലും ക്രിസ്തുവിന്റെ പ്രബോധനങ്ങളെ മറികടക്കുന്നതോ, അവക്കു പകരം വയ്‌ക്കുന്നതോ ആയിരിക്കാൻ പാടില്ല. സഭ അംഗീകരിക്കാത്ത സ്വകാര്യ വെളിപാടുകളുടെ കാര്യത്തിൽ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »