Meditation. - April 2024

രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലൂടെ നടന്നുനീങ്ങിയ ക്രിസ്തു എങ്ങനെയാണ് ഇന്ന് നമ്മോട് സംസാരിക്കുന്നത്?

സ്വന്തം ലേഖകന്‍ 19-04-2021 - Monday

"യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: ...യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും". (മത്തായി 28:18-20)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 19
രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലൂടെ നടന്നുനീങ്ങിയ ക്രിസ്തു എങ്ങനെയാണ് ഇന്ന് നമ്മുടെ മധ്യേ വസിക്കുകയും നമ്മോട് സംസാരിക്കുകയും ചെയ്യുന്നത്? ക്രിസ്തുസംഭവം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ ഒരു ചരിത്രസംഭവമല്ല; അത് എന്നേക്കും നിലനിൽക്കുന്ന ഒരു സംഭവമാണ്. ക്രിസ്തുവിന്റെ രക്ഷാകര്‍മ്മം പകര്‍ന്നുനൽകാൻ അവിടുന്ന് തന്‍റെ സഭയില്‍ സദാ സന്നിഹിതനാണ്. സഭയുടെ ആരാധനാഘോഷങ്ങളില്‍ പ്രധാനമായും അഞ്ചു വിധത്തിൽ, ഇന്നും ജീവിക്കുന്നവനായ അവിടുന്ന് നമ്മുടെ അടുത്തേക്കു വരികയും നമ്മോടു സംസാരിക്കുകയും ചെയ്യുന്നു.

1. രണ്ടായിരം വർഷങ്ങൾക്കു മുന്‍പു കുരിശില്‍ സ്വയം ബലിയർപ്പിച്ച ക്രിസ്തു, ഇപ്പോള്‍ വിശുദ്ധ കുര്‍ബ്ബാന എന്ന ബലിയില്‍ ശുശ്രൂഷകനായ വൈദികന്റെ വ്യക്തിത്വത്തില്‍ സന്നിഹിതനാകുന്നു.

2. വിശുദ്ധ കുര്‍ബ്ബാന മധ്യേ അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങളാക്കി മാറ്റിക്കൊണ്ട് ക്രിസ്തു നമ്മടെയിടയിൽ സന്നിഹിതനാകുന്നു.

3. സഭയുടെ കൂദാശകളില്‍ അവിടുത്തെ ശക്തിയാൽ സവിശേഷമാം വിധം ക്രിസ്തു സന്നിഹിതനാണ്. അതുകൊണ്ട് ആരെങ്കിലും മാമ്മോദീസ നല്‍കുമ്പോള്‍ ക്രിസ്തു തന്നെയാണ് മാമ്മോദീസാ നല്‍കുന്നത്.

4. ക്രിസ്തു തന്‍റെ വചനത്തില്‍ സന്നിഹിതനാണ്. കാരണം, ദൈവാലയത്തില്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുമ്പോള്‍ അവിടുന്ന് തന്നെയാണ് സംസാരിക്കുന്നത്.

5. സഭ പ്രാര്‍ത്ഥിക്കുകയും സങ്കീര്‍ത്തനമാലപിക്കുകയും ചെയ്യുമ്പോള്‍ അവിടുന്ന് സന്നിഹിതനാണ്. എന്തെന്നാല്‍, "രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും" എന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

(cf: Sacrosanctum Concilium 7)

വിചിന്തനം
ഉത്ഥിതനായ ക്രിസ്തു അപ്പസ്തോലന്മാര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് തന്‍റെ വിശുദ്ധീകരണാധികാരം അവരെ ഭരമേല്‍പ്പിച്ചു. അതേ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അവര്‍ ഈ അധികാരം തങ്ങളുടെ പിന്‍ഗാമികളെ ഭരമേല്‍പ്പിച്ചു. ഈ അപ്പസ്തോലിക പിന്‍തുടര്‍ച്ച തിരുപ്പട്ടമെന്ന കൂദാശവഴി ഇന്നും സഭയിൽ തുടരുകയും സഭയുടെ ആരാധനാജീവിതത്തെ മുഴുവനും ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഈ ബലിയുടെയും കൂദാശകളുടെയും ചുറ്റുമാണ് ആരാധനാ ജീവിതം മുഴുവന്‍ ഭ്രമണം ചെയ്യുന്നത്. അതുകൊണ്ട് സഭയോടും കൂദാശകളോടും ചേർന്നു നിൽക്കുമ്പോൾ നാം ക്രിസ്തുവിനോടു തന്നെയാണ് ചേർന്നു നിൽക്കുന്നത്. ഇപ്രകാരം ക്രിസ്തുവിനോട് കൂടുതൽ ചേർന്നുനിന്നുകൊണ്ട് ലോകസുവിശേഷവൽക്കരണത്തിനായി നമ്മുക്കു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »