India - 2024
മഴയെ അവഗണിച്ച് എടത്വ തിരുനാളില്‍ പതിനായിരങ്ങള്‍ ഒന്നുചേര്‍ന്നു
സ്വന്തം ലേഖകന്‍ 08-05-2017 - Monday
എടത്വ: പ്രാര്‍ത്ഥനാപൂര്‍വ്വം പതിനായിര കണക്കിനു വിശ്വാസികള്‍ ഒന്നുചേര്‍ന്നപ്പോള്‍ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോനപള്ളിയിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ഇടയ്ക്ക് പെയ്ത മഴയെയും അവഗണിച്ചാണ് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുത്തത്.
ധർമപുരി രൂപതാ മെത്രാൻ ഡോ. ലോറൻസ് പയസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിനു നടന്ന ആഘോഷമായ തമിഴ് ദിവ്യബലിയെ തുടർന്നാണ് തിരുസ്വരൂപം പ്രദക്ഷണത്തിനായി എടുത്തത്. ഫാ. ജിബിൻ കേഴപ്ലാക്കൽ മുഖ്യകാർമികത്വം വഹിച്ചു.
ഏറ്റവും അവസാനമായാണു വിശുദ്ധ ഗീവർഗീസ് സഹദായുടെ അദ്ഭുതരൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്. തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറയിലെ വിശ്വാസികളാണു പ്രദക്ഷിണത്തിനു രൂപങ്ങൾ വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിനു രൂപങ്ങൾ വഹിക്കാനുള്ള അവകാശം ഈ തുറക്കാർക്കാണ്. മേയ് 14 നാണ് എട്ടാമിടം. വൈകുന്നേരം നാലിനു ചെറിയരൂപം എഴുന്നള്ളിച്ചുകൊണ്ടു കുരിശടിയിലേക്കു നടക്കുന്ന പ്രദക്ഷിണത്തിനെത്തുടർന്നു കൊടിയിറങ്ങും.
ഇന്നലത്തെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോണ്‍ മണക്കുന്നേൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ. ആന്റണി തേവാരിൽ, ഫാ. വർഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തൻചിറ, ഫാ. തോമസ് കാട്ടൂർ, ഫാ. ജോർജ് ചക്കുങ്കൽ, ഫാ. വിൽസണ്‍ പുന്നക്കാലയിൽ, ഫാ. റോജിൻ തുണ്ടിപ്പറന്പിൽ എന്നിവർ നേതൃത്വം നൽകി.