News - 2024

ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു: ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പിന്നിലെ കാരണം പുറത്ത്

സ്വന്തം ലേഖകന്‍ 29-05-2017 - Monday

കെയ്റോ: യേശുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതു കൊണ്ടാണ് ഈജിപ്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവരെ കൂട്ടകുരുതി നടത്തിയതെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തില്‍ നിന്ന്‍ രക്ഷപ്പെട്ടവര്‍ ഫ്രഞ്ച് മാധ്യമമായ എജെന്‍സീ ഫ്രാന്‍സ് പ്രെസ്സെ എന്ന മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെയ്റോക്ക് തെക്ക് ഭാഗത്തുള്ള സെന്റ്‌ സാമുവല്‍ ആശ്രമത്തിലേക്ക് യാത്രചെയ്തു കൊണ്ടിരുന്ന കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ നേര്‍ക്ക് ഐ‌എസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ പത്തോളം തീവ്രവാദികള്‍ യാത്രക്കാരേ ബസ്സില്‍ നിന്നും ഇറക്കിയതിനു ശേഷം, തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാനും മുസ്ലീം പ്രാര്‍ത്ഥന ചൊല്ലുവാനും ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ അതിനു വിസമ്മതിച്ചപ്പോള്‍ ഓരോരുത്തരുടേയും നെഞ്ചിനും കഴുത്തിനും വെടിവെച്ച് കൊല്ലുകയായിരുന്നു. തങ്ങള്‍ കൊല്ലപ്പെടുവാന്‍ പോവുകയാണ് എന്നറിഞ്ഞിട്ടും യേശുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ തയാറായില്ല. എജെന്‍സീ ഫ്രാന്‍സ് പ്രെസ്സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ ആയുധധാരികളായ അക്രമികള്‍ ഓരോരുത്തരേയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നുവെന്ന് തീര്‍ത്ഥാടകരെ അനുഗമിച്ചിരുന്ന ഫാദര്‍ റാഷെദ് പറഞ്ഞു. ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്.

മരണത്തിന്റെ മുഖത്ത് പോലും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച കോപ്റ്റിക് ക്രൈസ്തവരെ “രക്തസാക്ഷികള്‍” എന്നാണ് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ചത്. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം തങ്ങളുടെ ഹൃദയങ്ങളില്‍ കണ്ണുനീരും, ആത്മാവില്‍ ദുഖവും നിറച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ പറഞ്ഞു. അക്രമത്തെ അപലപിച്ചു നിരവധി അന്താരാഷ്ട്ര നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


Related Articles »