Meditation. - April 2024

നസ്രത്തിലെ യേശു വെറും ഒരു മാതൃകാപുരുഷനല്ല; അവിടുന്ന് ദൈവമാണ്

സ്വന്തം ലേഖകന്‍ 12-04-2023 - Wednesday

"ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു" (യോഹ 15:5).

യേശു ഏകരക്ഷകൻ: മെയ് 16
ലോകത്തിൽ അനേകം മനുഷ്യർ നസ്രത്തിലെ യേശുവിനെ ഒരു മാതൃകാ പുരുഷനായി കണക്കാക്കാറുണ്ട്- ശത്രുക്കളെ സ്നേഹിക്കാനും, മറ്റുള്ളവർക്കു നന്മ ചെയ്യുവാനും, ലളിതമായ ജീവിതം നയിക്കുവാനും ലോകത്തിനു പ്രചോദനം നൽകുന്ന ഒരു മാതൃകാപുരുഷൻ. എന്നാൽ അവിടുന്ന് നല്ല മാതൃക നൽകിയ വെറും ഒരു ചരിത്ര പുരുഷനല്ല. പരിപൂര്‍ണ മനുഷ്യനായ അവിടുന്ന് ദൈവമാണ്.

തന്‍റെ ശിഷ്യത്വം സ്വീകരിച്ച്, തന്നെ അനുഗമിക്കുവാന്‍ നമ്മെ ക്ഷണിക്കുന്ന യേശു നമുക്ക് അനുകരിക്കാനായി മാതൃക നല്‍കിയിട്ടുണ്ട് എന്നതു സത്യമാണ്. തന്‍റെ പ്രാര്‍ത്ഥന വഴി, പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു നമ്മെ പ്രേരിപ്പിക്കുന്നു. തന്‍റെ ദാരിദ്ര്യജീവിതം വഴി, നമ്മുടെ ജീവിതമാര്‍ഗ്ഗത്തില്‍ നമുക്കു നേരിടേണ്ടിവരുന്ന ദൗര്‍ലഭ്യങ്ങളെയും പീഡനങ്ങളെയും സസന്തോഷം സ്വീകരിക്കുവാന്‍ അവിടുന്ന് നമ്മെ ആഹ്വാനം ചെയ്യുന്നു.

ഇപ്രകാരം നന്മ ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും നല്ല മാതൃക കാണിച്ചു തരുകയും ചെയ്ത അനേകർ ചരിത്രത്തിൽ ജീവിച്ചിട്ടുണ്ട്. അവരിൽ നിന്നും യേശുവിനുള്ള വ്യത്യാസം എന്താണ്? മറ്റുള്ളവർ നന്മയുടെ മാതൃക കാണിച്ചു തരുമ്പോൾ യേശുക്രിസ്തു നന്മ ചെയ്യുവാൻ മനുഷ്യനു ശക്തിനൽകുന്നു. മറ്റുള്ളവർ മാതൃക നൽകുകയും മരണശേഷം ചരിത്രത്തിൽ ഓർമ്മയായി മാറുകയും ചെയ്യുമ്പോൾ യേശുക്രിസ്തു മാതൃകനൽകിക്കൊണ്ട് ചരിത്രത്തിൽ ജീവിക്കുകയും കാലത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നു. മറ്റു മാതൃകാ പുരുഷന്മാർ ലോകത്തിനു പൊതുവായി ഒരു മാതൃക നൽകുമ്പോൾ യേശുക്രിസ്തു ഓരോ മനുഷ്യനിലേക്കും വ്യക്തിപരമായി കടന്നു വരികയും അവനോടൊപ്പം വസിക്കുകയും അവന്റെ സാഹചര്യങ്ങൾക്കനുസരിച് അവനെ നന്മയിലേക്കു നയിക്കുകയും ചെയ്യുന്നു.

വിചിന്തനം
യേശുവിനെ ലോകത്തോടു പ്രഘോഷിക്കുന്നവർ അവിടുന്ന് ദൈവമാണ് എന്ന സത്യം വ്യക്തമായി പ്രഘോഷിക്കണം. ലോകത്തിനു നല്ല മാതൃകകൾ നൽകിയ ഒരു വ്യക്തിയായി അവിടുത്തെ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അവിടുന്ന് ചരിത്രത്തിൽ ജീവിച്ച വെറും 'മഹാനായ വ്യക്തിയായി' മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാം. യേശുക്രിസ്തു തന്റെ ഭൗമിക ജീവിത കാലത്തു നന്മയുടെ മഹത്തായ മാതൃക ലോകത്തിനു കാണിച്ചു കൊടുത്തു എന്നത് സത്യമാണ്. എന്നാൽ അവിടുന്ന് വെറും ഒരു മാതൃക മാത്രമല്ല- അവിടുന്ന് എല്ലാ നന്മകളുടെയും ഉറവിടമാണ്. കാരണം ലോകരക്ഷകനായ അവിടുന്ന് ദൈവമാണ്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »