News

ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍

സ്വന്തം ലേഖകന്‍ 28-06-2017 - Wednesday

എഡിന്‍ബര്‍ഗ്: സ്കോട്ട്ലന്റിലെ ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി. എം. എ. യുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ ലിയോ കുഷ്‌ലിയുമായി ഇന്നലെ (ചൊവ്വാഴ്ച) കൂടിക്കാഴ്ച നടത്തി.

മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങള്‍ അതിരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ലിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗവണ്‍മെന്റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്നു അദ്ദേഹം ഉറപ്പു നല്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ബിഷപ്പ് ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എഡിന്‍ബര്‍ഗ് അതിരൂപത സീറോ മലബാര്‍ രൂപതാ ചാപ്ലന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ഫെന്‍സുവ പത്തില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

എഡിന്‍ബര്‍ഗില്‍ തുടരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫാ. മാര്‍ട്ടിന്റെ അനുസ്മരണാര്‍ത്ഥം നാളെ വ്യാഴാഴ്ച വൈകുന്നേരം 5 :30 ന് എഡിന്‍ബര്‍ഗ് സെന്റ് കാതറിന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ദിവ്യബലിയില്‍ സ്‌കോട്ട്‌ലന്‍റിലുള്ള എല്ലാ മലയാളീ വൈദീകരും വിശ്വാസികളും പങ്കെടുക്കും.

അതേ സമയം ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. കോണ്‍സുലാര്‍ ചാന്‍സറിയിലെ തലവന്‍ ഭട്ട മിസ്രയെ സന്ദര്‍ശിച്ചു. അദ്ദേഹം പ്രോക്കുറേറ്റര്‍ ഫിസ്‌കലുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. സിറിയക്ക് പാലക്കുടിയില്‍ കപ്പൂച്ചിന്‍, ഫാ. പ്രിന്‍സ് മാത്യു കുടക്കച്ചിറകുന്നേല്‍ കപ്പൂച്ചിന്‍, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവരാണ് മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


Related Articles »