News - 2025
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ഇനിയും വൈകും
സ്വന്തം ലേഖകന്‍ 13-07-2017 - Thursday
ലണ്ടൻ: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറ സിഎംഐയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ ഇനിയും വൈകുമെന്നു വ്യക്തമായി. അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികൾ പൂർത്തിയാകാൻ സാധ്യതയുള്ളൂയെന്നുമാണ് ഇന്നലെ സിഐഡി ഓഫിസർ, മൃതദേഹം ഏറ്റുവാങ്ങാന്‍ സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന്‍ ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കലിനെ അറിയിച്ചത്.
മൃതദേഹത്തിൽനിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകൾ പൂർത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകൾ ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതും. അന്വേഷണം പൂർത്തിയാകാതെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാനാകില്ലെന്നു ഫിസ്കൽ ഓഫിസർ ഡിക്ടക്റ്റീവിനു നിർദേശം നൽകിയിട്ടുണ്ട്.
അതേ സമയം ഫാ. മാർട്ടിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. മൊബൈൽ കോൾലിസ്റ്റ് പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടാനുള്ള എല്ലാ നടപടികളും ഇന്ത്യൻ ഹൈകമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. എന്നിരിന്നാലും പോലീസ് അന്വേഷണം തുടരുന്നതിനാൽ നടപടികളില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ഹൈകമ്മീഷനു പരിമിതികളുണ്ടെന്നാണ് വിവരം.