News - 2024

മംഗളത്തിന്റെ ആരോപണം അടിസ്ഥാനരഹിതം, പത്രം മാപ്പ് പറയണം: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 28-08-2017 - Monday

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തോട് കെ‌സി‌ബി‌സിക്കു മൃദുസമീപനമാണുള്ളതെന്നും ഇതിനുപിന്നിൽ അധ്യാപക നിയമത്തിൽ സർക്കാരുമായുണ്ടാക്കിയ അവിഹിത ധാരണയാണെന്നുമുള്ള മംഗളം ദിനപത്രത്തിന്റെ ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന്‍ കെ‌സി‌ബി‌സി. മനസ്സിൽ തോന്നിയതെന്തും വാർത്തയാക്കാമെന്ന സമീപനമാണ് ഇക്കാര്യത്തിൽ കാണാൻ കഴിയുന്നത്. അനാവശ്യ ആരോപണങ്ങൾ പിൻവലിച്ചു മംഗളം മാപ്പുപറയാൻ തയ്യാറാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

മദ്യരഹിതമായ ഒരു സമൂഹം എന്ന ലക്ഷ്യമോ പടിപടിയായി മദ്യനിരോധനം നടപ്പിലാക്കുക എന്ന നയമോ പിന്തുടരുന്ന ഒരു സർക്കാരല്ല നിലവിലുള്ളത്. സഭയുടെ നിലപാടല്ല, സർക്കാരിന്റെ മദ്യനയമാണ് മാറിയത്. അധികാരവും മൃഗീയ ഭൂരിപക്ഷവും നൽകുന്ന അമിത ആത്മവിശ്വാസവും കൈമുതലായുള്ള ഒരു സർക്കാരിന് മദ്യലോബിയെ എല്ലാ വിധത്തിലും സഹായിക്കുന്ന മദ്യനയം ആവിഷ്കരിക്കാൻ കഴിയും.

അതേ സമയം സമൂഹത്തിൽ മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുന്നതിനുവേണ്ടിയും മദ്യത്തിന്റെ ഉപയോഗം മൂലം ദുരിതമനുഭവിക്കുന്നവരുടെ മോചനത്തിന് വേണ്ടിയുമുള്ള കത്തോലിക്കസഭയുടെ പരിശ്രമങ്ങൾ തുടരും. ഇക്കാര്യത്തിൽ പൊതു നന്മയാണ് സഭയുടെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ ന്യൂനപക്ഷത്തിന് അർഹമായ അവകാശങ്ങൾ ആർക്കും അടിയറവു വെക്കാൻ സഭ തയ്യാറാകുകയില്ല. സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സഭാ നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ മംഗളം മാപ്പ് പറയണമെന്നും കെ‌സി‌ബി‌സി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Related Articles »