News - 2024

ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചു: ഐ‌എസ് രണ്ട് റഷ്യക്കാരെ കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 10-10-2017 - Tuesday

മോസ്ക്കോ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ രണ്ട് റഷ്യക്കാരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 39കാരനായ റോമന്‍ സാബോലോട്ട്നി, 38കാരനായ ഗ്രിഗറി സുര്‍ക്കാനു എന്നീ റഷ്യന്‍ സ്വകാര്യസൈന്യത്തിലെ അംഗങ്ങളാണ് വിശ്വാസത്തിനുവേണ്ടി നിലകൊണ്ടു മരണം വരിച്ചത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ഇരുവരും. ഇവര്‍ കൊല്ലപ്പെട്ടതായുള്ള വിവരം പ്രാദേശിക എം‌പിമാരാണ് മാധ്യമങ്ങളെ അറിയിച്ചത്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചിലവില്‍ ക്രെംലിന്‍ അയച്ച ‘വാഗ്നേര്‍സ് ആര്‍മി’ എന്നറിയപ്പെടുന്ന സ്വകാര്യ സൈന്യത്തിന്റെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടികൊണ്ടിരിക്കുമ്പോള്‍ ഐ‌എസിന്റെ സിറിയയിലെ ശക്തികേന്ദ്രമായ ഡെയിര്‍ എസ്സോര്‍ എന്ന നഗരത്തില്‍ വെച്ചാണ് ഇവര്‍ ജിഹാദികളുടെ കയ്യില്‍പ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇരുവരേയും ബന്ധിച്ചുള്ള വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് വാര്‍ത്താ എജന്‍സിയായ അമാഖ് പുറത്തുവിട്ടിരിന്നു.

കൈകള്‍ പുറകിലേക്ക് കെട്ടിയ നിലയിലായിരുന്നു ഇരുവരും. വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പായി ഇവരോട് ‘തങ്ങള്‍ ക്രിസ്തുമതവും, സ്വന്തം രാജ്യവും ഉപേക്ഷിച്ച് മുസ്ലീം മതം സ്വീകരിക്കുകയും, ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരുകയാണെന്നും’ എഴുതിയ പ്രസ്താവന വായിക്കുവാന്‍ ജിഹാദികള്‍ ആവശ്യപ്പെടുകയായിരിന്നു. എന്നാല്‍ തങ്ങളുടെ വിശ്വാസത്തോടും, ജന്മദേശത്തോടും വിശ്വസ്ത കാണിച്ചുകൊണ്ട് അവര്‍ അത് നിഷേധിച്ചു.

തുടര്‍ന്നു ഐ‌എസ് പോരാളികളില്‍ നിന്നും ഇരുവരും മരണം ഏറ്റുവാങ്ങുകയായിരുന്നുവെന്നു പ്രാദേശിക എം‌പിമാരുടെ വാക്കുകളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം റഷ്യയില്‍ നിന്നും ലഭിച്ചിട്ടില്ല. റോമന്‍ സാബോലോട്ട്നിയും, ഗ്രിഗറി ട്സുര്‍ക്കാനുവും 99 ശതമാനവും കൊല്ലപ്പെട്ടിരിക്കുവാനാണ് സാധ്യതയെന്നാണ് മുതിര്‍ന്ന റഷ്യന്‍ എം.പി വിക്ടര്‍ വോഡോലാറ്റ്സ്കി പ്രതികരിച്ചത്.


Related Articles »