News - 2024

രക്തസാക്ഷികളുടെ ചൂടുനിണത്താൽ വളരുന്ന സഭയുടെ ഒടുവിലത്തെ സാക്ഷ്യമായി ബിസിനസ്സുകാരന്റെ മാനസാന്തരം

സ്വന്തം ലേഖകന്‍ 11-10-2017 - Wednesday

പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഫ്രാന്‍സിലെ ദേവാലയത്തിനുള്ളില്‍ അതിക്രമിച്ച്കയറി വൈദികനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ മുറിവ് ഇന്നും അനേകരുടെ ഇടയില്‍ തീരാവേദനയാണ്. വൈദികന്റെ രക്തസാക്ഷിത്വത്തിന് പിന്നാലേ, ലോകപ്രശസ്ത മാധ്യമങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരിന്നു.

രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന സഭയ്ക്ക് ഫാദര്‍ ജാക്വസിന്റെ രക്തസാക്ഷിത്വം ഇന്നും അനേകരെ സത്യവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ ഇടയാക്കുന്നുണ്ടെന്നാണ് ഇന്നലെ മാധ്യമങ്ങളില്‍ വന്ന പാട്രിക് കാനാക് എന്ന ഫ്രഞ്ച് ബിസിനസ്സുകാരന്റെ ജീവിതസാക്ഷ്യവും ചൂണ്ടിക്കാട്ടുന്നത്. ജന്‍മംകൊണ്ട് കത്തോലിക്ക വിശ്വാസിയായിരിന്നുവെങ്കിലും വിശ്വാസത്തില്‍ നിന്നു അകന്നു ഭൗതീകതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജീവിക്കുന്നയാളായിരിന്നു പാട്രിക് കാനാക്. ബിസിനസ്സിൽ നിന്നുള്ള ശക്തമായ വരുമാനം അദ്ദേഹത്തിലെ ആത്മീയത പൂർണ്ണമായും ഇല്ലാതാക്കുകയായിരിന്നു.

പക്ഷേ കഴിഞ്ഞവർഷം നോര്‍മണ്ടിയിലെ സെന്റ്‌ ഏറ്റിയന്നെ-ഡു-റൌറെ ദേവാലയത്തിൽ വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം തന്നെ വിശ്വാസത്തിലേക്ക് മടങ്ങി പോകേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തിക്കാൻ നിർബന്ധിതനാക്കുകയായിരുന്നുവെന്ന് പാട്രിക് കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. വൈദികന്റെ രക്തസാക്ഷിത്വം തന്നെ അടിമുടി മാറ്റിമറിച്ചുവെന്ന് പാട്രിക് പറയുന്നു.

You May Like: ‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്

നമ്മുടെ ആധുനിക സംസ്‌കാരത്തിലെ ഇരുണ്ട യുഗത്തെക്കുറിച്ചാണ് ഈ സംഭവം എന്നെ ഓർമ്മിപ്പിച്ചത്. എന്റെ സഹോദരനെയാണ് അവർ കൊന്നതെങ്കിൽ? ദേവാലയത്തിൽ ചെന്ന് ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികനെ ക്രൂരമായി കൊലപ്പെടുത്തുക. ഇതേ സംഭവങ്ങള്‍ ഇന്ന് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നു. എല്ലായിടത്തും ക്രൈസ്തവര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ക്രൈസ്തവ വേരുകളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ പറ്റി തനിക്ക് ബോധ്യം ലഭിച്ചതെന്ന് പാട്രിക്ക് പറയുന്നു.

ഫ്രാന്‍സ് അടക്കമുള്ള എല്ലാ പാശ്ചാത്യ രാജ്യങ്ങളും സുവിശേഷവത്ക്കരിക്കപ്പെടണം. ദേവാലയങ്ങളിലേക്ക് മടങ്ങണം. താന്‍ ഒരു ക്രൈസ്തവനാണ്. ഇതിനുവേണ്ടി തനിക്ക് എന്തെങ്കിലും ചെയ്യണം. ഫാ. ജാക്വസ് ഹാമലിന്റെ മരണം തന്റെ ജീവിതത്തില്‍, തന്റെ ബോധ്യത്തില്‍ വരുത്തിയ മാറ്റം ഇപ്രകാരമായിരിന്നുവെന്ന് പാട്രിക്ക് സി‌എന്‍‌എയോട് വെളിപ്പെടുത്തി. പ്രവര്‍ത്തി കൂടാത്ത തീരുമാനങ്ങളുമായി നിലകൊള്ളാന്‍ പാട്രിക്ക് തയാറാല്ലായിരിന്നു. ഫ്രാന്‍സിലെ സഭയുടെ വളര്‍ച്ചയ്ക്കായി സെമിനാരി പണിയാന്‍ വലിയ ഒരു സാമ്പത്തികസഹായമാണ് അദ്ദേഹം അടുത്തിടെ നല്‍കിയത്.

വിശ്വാസമില്ലാതെ അതീവസമ്പത്തില്‍ ആനന്ദംകണ്ട് ജീവിച്ച പാട്രിക്ക് ഇന്നു സഭാവിശ്വാസത്തിലേക്ക് മടങ്ങിവന്നു ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനുള്ള തയാറെടുപ്പിലാണ്. 'രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ പരിപോഷിക്കപ്പെടുന്ന സഭ' എന്ന വാക്യത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് പാട്രിക് കാനാകിന്റെയും സൊഹ്‌റാബ് അഹ്മാരിയുടെയും മാനസാന്തരത്തിന്റെ സാക്ഷ്യം നമ്മോടു പ്രഘോഷിക്കുന്നത്.


Related Articles »