News - 2025

നൈജീരിയായില്‍ ഇറ്റാലിയന്‍ വൈദികനെ തട്ടിക്കൊണ്ട് പോയി

സ്വന്തം ലേഖകന്‍ 17-10-2017 - Tuesday

അബൂജ: നൈജീരിയായിലെ ബെനിന്‍ നഗരത്തില്‍ നിന്ന് ഇറ്റാലിയന്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ട് പോയി. രാജ്യത്തു മൂന്നു വര്‍ഷമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന ഫാ. മോറിസിയോ പല്ലൂവിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. മോചനദ്രവ്യം മുന്നില്‍ കണ്ടാണ് വൈദികനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈദികനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാ. മോറിസിയോയുടെ മോചനത്തിനായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിക്കുന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് ട്വീറ്റ് ചെയ്തു.

അറുപത്തിമൂന്നുകാരനായ ഫാ. മോറിസിയോ ഫ്ലോറന്‍സ് സ്വദേശിയാണ്. 11 വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ സേവനം ചെയ്ത അദ്ദേഹം റോമിലെ രണ്ട് ഇടവകകളിലും സേവനമനുഷ്ഠിച്ചിരിന്നു. പിന്നീട് ഹോളണ്ടിലേക്ക് അയക്കപ്പെട്ട അദ്ദേഹം അവിടുത്തെ ഹാര്‍ലേം രൂപതയിലെ വൈദികനായി സേവനം ചെയ്തു. ഇതിനുശേഷമാണ് അദ്ദേഹം നൈജീരിയായിലേക്ക് പുറപ്പെട്ടത്.അതേസമയം ബെനിന്‍ നഗരം ഉള്‍പ്പെടുന്ന എഡോ എന്ന സംസ്ഥാനത്തു നിന്നും ഇതുവരെ ഏഴോളം വൈദികരെയാണ് തട്ടിക്കൊണ്ട് പോയത്. ഇതില്‍ ഒരു വൈദികന്‍ അടുത്തിടെ കൊല്ലപ്പെട്ടിരിന്നു.

വളർച്ചയുടെ പാതയില്‍ മുന്നേറുന്ന നൈജീരിയയിലെ സഭയില്‍ ഇരുപത്തിനാല് മില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. എന്നാല്‍ രാജ്യത്തു ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെ ഇസ്ളാമിക തീവ്രവാദസംഘടനയായ ബോക്കോഹറാം രംഗത്തുണ്ട്. 2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം ആക്രമണം തുടങ്ങിയത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം പിന്നീട് മുസ്ലീം ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്സ്മാനും ശക്തമാക്കുകയായിരിന്നു.


Related Articles »