News

ബോള്‍ഷേവിക് വിപ്ലവത്തിലെ രക്തസാക്ഷികളുടെ സ്മരണയിൽ റഷ്യയിലെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 25-10-2017 - Wednesday

മോസ്‌ക്കോ: റഷ്യയിലെ ബോള്‍ഷേവിക് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം അടുത്തിരിക്കേ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ വഴി ജീവത്യാഗം ചെയ്ത തങ്ങളുടെ പൂര്‍വ്വികരുടെ സ്മരണയില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം. റഷ്യയില്‍ നിന്നും മതം തുടച്ചുനീക്കപ്പെടുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കൈകളിലായിരിക്കും റഷ്യ എത്തിച്ചേരുകയെന്നു വിപ്ലവത്തിനു വളരെ കാലം മുന്‍പ് തന്നെ വിഖ്യാത എഴുത്തുകാരനായ ഫിയോഡോര്‍ ദോസ്തോവ്സ്കി കുറിച്ചിരിന്നു. ഭൗതീകതയുടേയും, നിരീശ്വരവാദത്തിന്റേയും അപ്പസ്തോലന്‍മാര്‍ നവോത്ഥാനത്തിന്റെ മറവില്‍ ഇരുണ്ടകാലവും ഭീതിയുമാണ് ജനങ്ങള്‍ക്കായി കരുതിരിക്കുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു.

ഇതിനെ ശരിവെച്ചുകൊണ്ടാണ് 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്‍മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ ശ്രമം ആരംഭിച്ചത്. റഷ്യന്‍ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന വ്ലാഡിമിര്‍ ലെനിന്‍ തീര്‍ത്തും ക്രിസ്തുമത വിരോധിയായിരുന്നു. സ്വര്‍ഗ്ഗീയരാജ്യമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സാര്‍ ചക്രവര്‍ത്തിമാരുടെ പ്രതിനിധികളായിട്ടായിരുന്നു ക്രൈസ്തവ പുരോഹിതരെ ലെനിന്‍ കണ്ടിരുന്നത്. അനേകം ക്രൈസ്തവര്‍ ഇക്കാലയളവില്‍ ദാരുണ മരണത്തിന് ഇരയായി.

ഹൃദയഭേദകമായ സഹനങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ പ്രാര്‍ത്ഥനയും വിശ്വാസവുമുപേക്ഷിച്ചുവെങ്കില്‍ പോലും വിശ്വാസത്തില്‍ ഉറച്ചുനിന്നു മരണം വരിച്ചതും ആയിരങ്ങളാണ്. ഉപവാസവും, ജപമാലയുമൊക്കെയായി അനേകായിരങ്ങളാണ് തൊഴില്‍ ക്യാമ്പുകളിലും തടവറകളിലും കഴിഞ്ഞത്. തിരുവോസ്തി ഒരു തീപ്പെട്ടിയില്‍ ഒളിപ്പിച്ച്, പഴയ ഒരു കപ്പ് കാസയായി ഉപയോഗിച്ച കാര്യം ബെലാറൂസിലെ കര്‍ദ്ദിനാളായിരുന്ന കാസിമിയേഴ്സ് വിപ്ലവത്തെ കുറിച്ചുള്ള ഒരു വിവരണത്തില്‍ കുറിച്ചിരിന്നു.

മതനിരപേക്ഷ സാഹിത്യത്തിനും രചനകള്‍ക്കും കൂടുതല്‍ പ്രചാരം ലഭിച്ചുവെങ്കിലും, വിശ്വാസ സാക്ഷ്യങ്ങളേയും, രക്തസാക്ഷികളേയും പ്രമേയമാക്കികൊണ്ടുള്ള രചനകളും അക്കാലത്ത് റഷ്യയിലും ആഗോളതലത്തിലും സ്വീകരിക്കപ്പെട്ടിരുന്നു. പിന്‍വാങ്ങിക്കൊണ്ടിരുന്ന ദൈവവിശ്വാസത്തിന്റെ പ്രതിഫലനങ്ങളെന്ന നിലയില്‍ മഹത്തായ ക്രിസ്ത്യന്‍ സാഹിത്യരചനകളും സോവിയറ്റ് അടിച്ചമര്‍ത്തലിന്റെ കാലത്തുണ്ടായി. ഇവയില്‍ നിന്നും അക്കാലത്ത് തടവറകളിലും തൊഴില്‍ ക്യാമ്പുകളിലുമായി ക്രിസ്ത്യാനികള്‍ നേരിട്ട ക്രൂരതകള്‍ കഠിനമായിരിന്നു.

തൊഴില്‍ ക്യാമ്പുകളുടെ ഭിത്തികളില്‍ ഓരോരുത്തരും തങ്ങളുടെ പേരെഴുതിവെച്ചും,മരിക്കുമ്പോള്‍ മറ്റുള്ളവര്‍ അവരുടെ പേരിനൊപ്പം മറ്റ് വിവരങ്ങളും ഒരു കുരിശും വരച്ചുചേര്‍ക്കുമായിരിന്നുവെന്ന് അക്കാലത്തെ ഭീകരതയെക്കുറിച്ച് പോളണ്ട്കാരനായ ഗുസ്താവ് ഹെര്‍ലിംഗ് ഗ്രൂഡ്സിന്‍സ്കി എഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിച്ചിരിന്നു.

ക്രൈസ്തവരെ സംബന്ധിച്ചു അന്നത്തെ സഹനങ്ങള്‍ നിരവധിയായിരിന്നുവെങ്കിലും ഇതിന്റെ ഫലമെന്നോണം വിശ്വാസസാക്ഷ്യത്തില്‍ ഇന്നു റഷ്യ ഏറെ മുന്നിലാണ്. അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തരാണെന്ന് കരുതുന്നവരുടെ എണ്ണം 26 ശതമാനമായിരുന്നുവെങ്കില്‍ 2017-ആയപ്പോഴേക്കും ഇത് 13 ശതമാനായി കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കുറിച്ചിരിക്കുന്നത്.


Related Articles »