News - 2024

പീഡനം ശക്തമെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

സ്വന്തം ലേഖകന്‍ 20-11-2017 - Monday

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം ശക്തമായ സാഹചര്യത്തിലും യേശുക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തെ തിരിച്ചറിഞ്ഞു ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. ‘ക്രിസ്റ്റ്യാനിറ്റി ആന്‍ഡ്‌ ഇസ്ലാം: ആര്‍ വി അറ്റ്‌ വാര്‍?' എന്ന പ്രസിദ്ധമായ ഡി‌വി‌ഡിയുടെ രചയിതാവും ഇന്‍സൈഡ് ഇസ്ലാം : എ ഗൈഡ് ഫോര്‍ കത്തോലിക്സ് എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവും ജെസ്യൂട്ട് വൈദികനുമായ ഫാദര്‍ മിച്ച് പാക്വയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിനെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

6-8 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ആഫ്രിക്കന്‍, സബ്-സഹാരന്‍ മേഖലകളില്‍ നിന്നു മാത്രമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള ആയിരങ്ങളുടെ പരിവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് അറബിക് ന്യൂസ് ചാനലായ അല്‍ ജസീറ ചാനല്‍ ഓരോ വര്‍ഷവും ഇസ്ലാമിക ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല.

നൈജീരിയ, ഉഗാണ്ട, മാലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇസ്ലാം മതസ്ഥര്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു. ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ടാണ് ബൊക്കോ ഹറാം പോലുള്ള തീവ്രവാദ സംഘടനകള്‍ ക്രിസ്ത്യന്‍ മേഖലകളില്‍ ഭീതിവിതക്കുന്നതെന്നും ഫാ. പാക്വ പറയുന്നു. ഇസ്ലാം മതസ്ഥര്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും ഇസ്ലാമിക തീവ്രവാദമാണ് ഇതിന് പിന്നിലെ നിര്‍ണ്ണായക ഘടകമായി വിലയിരുത്തപ്പെടുന്നത്.

ഇത്തരം ഭീഷണികളുടെ ഇടയിലും കടുത്ത മുസ്ലീം രാഷ്ട്രങ്ങളില്‍ പോലും, പ്രത്യേകിച്ച് ആഫ്രിക്കയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് ഫാ. പാക്വ ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ അനുസരിച്ച് യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഇറാനില്‍ ഇപ്പോള്‍ ഏതാണ്ട് 3 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ട്. ഇന്‍ഡോനേഷ്യയിലാകട്ടെ ഓരോ വര്‍ഷവും 2 ദശലക്ഷത്തോളം പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു.

മംഗോളിയയിലും ക്രിസ്ത്യാനികള്‍ വേരുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും അത്ഭുതകരമായ ദര്‍ശനങ്ങള്‍ വഴി അനേകം മുസ്ലീങ്ങള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്നും ഫാദര്‍ പാക്വ വെളിപ്പെടുത്തി. ഒളിവില്‍ കഴിയുന്ന ഈജിപ്ത്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് വൈദികനായ ഫാ. പീറ്റര്‍ (ബുട്രോസ്) സക്കറിയമിന്റെ വെള്ളിയാഴ്ച തോറുമുള്ള ടെലിവിഷന്‍ ഷോയും, ചൊവ്വ, വ്യാഴം ദിവസങ്ങളിലുള്ള ഇന്റര്‍നെറ്റ് സംവാദവും കൂട്ടപരിവര്‍ത്തനത്തിന് കാരണമാവുന്നുണ്ടെന്നും ഫാദര്‍ പാക്വ പറഞ്ഞു.


Related Articles »