News - 2024

യു‌കെയില്‍ മതസ്വാതന്ത്ര്യത്തിന് നിയമസംരക്ഷണം ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടന

സ്വന്തം ലേഖകന്‍ 13-02-2018 - Tuesday

ലണ്ടൻ: യു‌കെയില്‍ മതസ്വാതന്ത്ര്യത്തിന് നിയമ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടന രംഗത്തെത്തി. ഇവാഞ്ചലിക്കൽ സഭകളുടേയും വ്യക്തികളുടേയും കൂട്ടായ്മയായ അഫിനിറ്റി എന്ന സംഘടനയാണ് ഭാവിയെ മുന്‍നിര്‍ത്തി പ്രത്യേക ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. യു‌കെയില്‍ മതസ്വാതന്ത്ര്യത്തിന് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സംഘടന പറയുന്നു. ക്രൈസ്തവ സുവിശേഷ പ്രഘോഷകർ നേരിടുന്ന പ്രതിസന്ധികളെയും സാംസ്കാരിക അനൈക്യം ഉടലെടുക്കാനുള്ള സാധ്യതയെയും പരിഗണിച്ചാണ് സംഘടന നിയമ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

യുകെ ഭരണകൂടത്തിന് മുൻപാകെ സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പുവെച്ച് ഭൂരിപക്ഷ പിന്തുണ ലഭ്യമാക്കുവാന്‍ ഇതര ക്രൈസ്തവ സംഘടനകളുടെ സഹായവും അഫിനിറ്റി അഭ്യർത്ഥിച്ചു. മതസ്വാതന്ത്ര്യവും മതേതര സ്വാതന്ത്ര്യവും തമ്മിൽ വളരെ അന്തരമുണ്ടെന്നും നിയമം വഴി ലഭിക്കുന്ന സ്വാതന്ത്ര്യം, വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്നും അഫിനിറ്റി ഡയറക്ടർ ഗ്രഹാം നിക്കോളാസ് പ്രീമിയറിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസികൾക്ക് ലഭിച്ച അവകാശങ്ങൾ ഉപയോഗിക്കാനാകാത്ത ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്നും നിയമ സ്ഥാപിതമായ അവകാശങ്ങൾ നടപ്പിലാക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവേദിയിൽ ഭരണകൂടത്തിന്റെ നിയന്ത്രണം കൂടാതെ വചനം പങ്കുവെയ്ക്കാനാകുക അവയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സുവിശേഷ പ്രഘോഷകർ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സുവിശേഷവത്കരണ യത്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് ആവശ്യം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെ കൂടുതൽ സ്വാതന്ത്ര്യമനുവദിക്കുന്ന രാഷ്ട്രമാണ്. എന്നിരുന്നാലും, മനുഷ്യവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും ശബ്ദമുയർത്തുന്ന ഏവരെയും മതമർദനത്തിന്റെ ഭീകരതയാണ് കാത്തിരിക്കുന്നത്. മതസ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സംഘടനയുടെ പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നും ക്രൈസ്തവവരെ നിശബ്ദരാക്കുന്ന നീക്കം അവസാനിപ്പിക്കണമെന്നും അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.


Related Articles »