News - 2024

കിഴക്കൻ ആഫ്രിക്കയിൽ എഴുനൂറോളം ദേവാലയങ്ങളുടെ അനുമതി റദ്ദാക്കി

സ്വന്തം ലേഖകന്‍ 07-03-2018 - Wednesday

കിഗാലി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ സുരക്ഷ വീഴ്ചകൾ ആരോപിച്ച് എഴുന്നൂറോളം ദേവാലയങ്ങൾ അടച്ചുപൂട്ടി. തലസ്ഥാന നഗരിയായ കിഗാലി പ്രവിശ്യയിലെ ദേവാലയങ്ങൾ മാർച്ച് ഒന്നിനാണ് അടച്ചത്. പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്റെ പ്രാർത്ഥനാശുശ്രൂഷകൾ നടക്കുന്ന ദേവാലയങ്ങളാണ് അടച്ചു പൂട്ടിയതിലേറെയും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പണിതുയർത്തിയ ദേവാലയങ്ങൾ വിശ്വാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ അധികൃതരുടെ വ്യാഖ്യാനം. എന്നാൽ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കണമെന്നുമാണ് ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം.

ദേവാലയങ്ങൾ തുറന്ന് നിയമം അനുശാസിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ സര്‍ക്കാര്‍ അവസരം നൽകിയില്ലെന്നു നയാരുഗേഞ്ച ദേവാലയ സമിതി അദ്ധ്യക്ഷൻ ബിഷപ്പ് ഇന്നസന്റ് നസിയമന ആരോപിച്ചു. പുതിയ നിയമപ്രകാരം ദേവാലയങ്ങൾ സംരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഗവൺമെന്റ് ഉദ്യോഗസ്ഥനായ ജസ്റ്റസ് കാങ്ങ് ഗവേ പറഞ്ഞു. നിലവാരം പുലർത്തുന്ന ക്രമീകരണങ്ങളോടെ ആരാധനാലയങ്ങൾ നിലനിർത്തണം. മതസ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ റുവാണ്ടയിലെ അധികൃതരുടെ നീക്കം വിശ്വാസികളുടെ ഇടയിൽ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.


Related Articles »