India - 2024

ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

സ്വന്തം ലേഖകന്‍ 20-04-2018 - Friday

കൊച്ചി: ഇന്നലെ അന്തരിച്ച നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം. ഭാരതസഭയുടെ വളര്‍ച്ചയ്ക്കും മതസൗഹാര്‍ദരംഗത്തും മഹനീയ സംഭാവനകള്‍ നല്‍കിയ ഇടയശ്രേഷ്ഠനെയാണു നഷ്ടമായതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭ വലിയ പ്രതീക്ഷവയ്ക്കുന്ന യുവജനശുശ്രൂഷയ്ക്കു ഉണര്‍വും പുതിയ മാനങ്ങളും നല്‍കാന്‍ അദ്ദേഹത്തിനായി. 34ാം വയസില്‍ മെത്രാന്‍ ചുമതലയിലേക്കെത്തിയെന്നത് അദ്ദേഹത്തിന്റെ അജപാലനശൈലിക്കു ചുരുങ്ങിയ കാലംകൊണ്ടു ലഭിച്ച സ്വീകാര്യതയെയാണ് ഓര്‍മിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഖാണ്ട്വ രൂപതയുടെ പ്രഥമ മെത്രാന്‍ എന്ന നിലയില്‍ 21 വര്‍ഷക്കാലം നടത്തിയ സേവനം സഭയുടെ സംവിധാനങ്ങളില്‍ മാത്രമല്ല, സാമൂഹ്യരംഗങ്ങളിലും പ്രതിഫലിച്ചുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഒരു കാലഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന നിലയില്‍ സവിശേഷവും ഊര്‍ജസ്വലവുമായ നേതൃത്വവുമാണ് അദ്ദേഹം ഭാരതസഭയ്ക്ക് നല്‍കിയിട്ടുള്ളതെന്ന്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പാവങ്ങളുടെ ഇടയന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സവിശേഷമായ നേതൃത്വവും ഉള്‍ക്കാഴ്ചകളും ഭാരതസഭ നന്ദിയോടെ ഓര്‍ക്കുന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭയെ സംബന്ധിച്ച് അതിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു ആര്‍ച്ച്ബിഷപ് വിരുത്തക്കുളങ്ങരയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ പെട്ടെന്നുള്ള വേര്‍പാട് വേദനാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രതികരിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ, 34 ാമത്തെ വയസില്‍ മേല്‍പ്പട്ട ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട അദ്ദേഹം തീക്ഷ്ണമതിയായ ഒരു മിഷ്ണറിയായിരുന്നു. 1977 ല്‍ രൂപീകൃതമായ ഖാണ്ട്വ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും നാഗ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു. സഭയുടെ പൊതുവായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹം സീറോ മലബാര്‍ സഭയോടും പ്രത്യേക സ്‌നേഹം പുലര്‍ത്തിയെന്നും മാര്‍ ജോസഫ് പവ്വത്തില്‍ സ്മരിച്ചു.

ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട് അവിശ്വസനീയമായി തോന്നുന്നുവെന്ന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്മാരുടെ സമ്മേളനത്തില്‍ ആശയ വിനിമയങ്ങളിലൂടെയും ക്രിയാത്മകമായ വിമര്‍ശനങ്ങളിലൂടെയും വസ്തുനിഷ്ഠമായ വിലയിരുത്തലുകളിലൂടെയും പ്രായോഗികമായ നിര്‍ദേശങ്ങളിലൂടെയും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്നും മാര്‍ പെരുന്തോട്ടം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നാഗ്പുരിലെ എസ്എഫ്എസ് കത്തീഡ്രലില്‍ നടക്കും. ഇന്നലെ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇന്നലെ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു വത്തിക്കാന്‍ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ബിഷപ്പുമാരായ ഡോ. ജോണ്‍ വടക്കേല്‍, ഡോ. തിയഡോര്‍ മസ്‌ക്രീനാസ് എന്നിവരടക്കം ഇരുപത്തഞ്ചിലേറെ ബിഷപ്പുമാര്‍ നേതൃത്വം നല്‍കി. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു.


Related Articles »