Life In Christ - 2024

കത്തോലിക്ക സഭ വീണ്ടും വളര്‍ച്ചയുടെ പാതയില്‍

സ്വന്തം ലേഖകന്‍ 14-06-2018 - Thursday

വത്തിക്കാന്‍ സിറ്റി: ക്രൂരമായ മതമര്‍ദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍. ലോകമാകമാനമുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വത്തിക്കാന്റെ പൊന്തിഫിക്കല്‍ ഇയര്‍ബുക്ക്‌-2018 നോടൊപ്പം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ഥിര ഡീക്കന്‍മാരുടേയും മെത്രാന്മാരുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഗോളതലത്തില്‍ മാമ്മോദീസ സ്വീകരിച്ചിട്ടുള്ള കത്തോലിക്കരുടെ എണ്ണം 2015-ല്‍ 128 കോടിയോളമായിരുന്നത് 2016-ല്‍ 129.9 കോടിയായാണ് ഉയര്‍ന്നത്. തിരുസഭക്ക് ആകെ 5353 മെത്രാന്‍മാരുള്ളപ്പോള്‍, നാല് ലക്ഷത്തിലധികം വൈദികരാണ് സേവനം ചെയ്യുന്നത്. സ്ഥിര ഡീക്കന്‍മാരുടെ എണ്ണം 46,312 ആയി ഉയര്‍ന്നപ്പോള്‍, സന്യസ്ഥ ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2010-ല്‍ എഴുലക്ഷത്തിലധികം കന്യാസ്ത്രീകള്‍ ഉണ്ടായിരിന്ന സഭയില്‍ 659,000 കന്യാസ്ത്രീകളാണ് 2016- കണക്കുകള്‍ പ്രകാരം ഉള്ളത്. അതേസമയം ഏഷ്യയില്‍ നിന്നുള്ള പൗരോഹിത്യ ദൈവവിളിയിൽ വർദ്ധനവുണ്ടെന്നത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ ഭൂഖണ്ഡമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായ കത്തോലിക്കരില്‍ 48.6 % വും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്. അതേസമയം കത്തോലിക്കാ വിശ്വാസം ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. 2010-ല്‍ ആഫ്രിക്കയില്‍ 18.5 കോടി കത്തോലിക്ക വിശ്വാസികളാണ് ഉണ്ടായിരിന്നത്. 2016-ല്‍ അത് 22.8 കോടിയായി ഉയര്‍ന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ 76% കത്തോലിക്കരും ഫിലിപ്പീന്‍സില്‍ നിന്നും ഭാരതത്തില്‍ നിന്നുമുള്ളവരാണെന്നും ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Related Articles »