News

ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ലെബനീസ് മുഫ്തിയുടെ പ്രസ്താവന ധീരമെന്ന് മാരോണൈറ്റ് ബിഷപ്പ്

സ്വന്തം ലേഖകന്‍ 21-07-2018 - Saturday

ബെയ്റൂട്ട്: ക്രിസ്ത്യാനികള്‍ ഇല്ലെങ്കില്‍ മധ്യപൂര്‍വ്വേഷ്യയില്ലായെന്ന സത്യം തുറന്നു പറഞ്ഞ ലെബനീസ് റിപ്പബ്ലിക്കിന്റെ ഗ്രാന്‍റ് മുഫ്തി ഷെയ്ഖ് അബ്ദൽ ലത്തീഫ് ദരിയന്‍റെ പ്രസ്താവന ധീരമെന്ന് മാരോണൈറ്റ് കത്തോലിക്ക മെത്രാന്‍ മോണ്‍. മാറോന്‍ നാസ്സര്‍ ഗമായേല്‍. “എ ഹോപ്‌ ഫോര്‍ ലെബനന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിന് ചേര്‍ന്ന പ്രവര്‍ത്തിയാണ് അറുപത്തിയഞ്ചുകാരനായ മുഫ്‌തിയുടേതെന്ന്‍ ഔര്‍ ലേഡി ഓഫ് ലെബനന്‍ ഓഫ് പാരീസ്’ മാരോണൈറ്റ് കത്തോലിക്കാ എപ്പാര്‍ക്കിയുടെ മെത്രാനായ മോണ്‍. മാറോന്‍ നാസ്സര്‍ ഗമായേല്‍ അഭിപ്രായപ്പെട്ടു.

"ഒരേ പ്രദേശത്ത് താമസിക്കുകയും, കഴിഞ്ഞ കാലത്തെ സന്തോഷങ്ങളും, ദുഖങ്ങളും ഒരുമിച്ചനുഭവിക്കുകയും ചെയ്ത ക്രിസ്ത്യാനികളും മുസ്ലീംങ്ങളും സഹകരണത്തിന്റേയും, സഹവര്‍ത്തിത്വത്തിന്റേതുമായ ഒരു ഭാവിയാണ് കെട്ടിപ്പടുക്കേണ്ടത്” എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ II പാപ്പായുടെ ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ലെബനനിലെ മക്കസേദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഏതാണ്ട് മുന്നൂറിലധികം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മുഫ്‌തി അബ്ദേല്‍ ലത്തീഫ് മധ്യപൂര്‍വ്വേഷ്യയുടെ നിലനില്‍പ്പിന് ക്രൈസ്തവ വിശ്വാസം അത്യാവശ്യമാണെന്ന് പറഞ്ഞത്.

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ മുഴുവന്‍ ജനതക്കും എതിരായ ആക്രമണങ്ങളാണെന്ന മുഫ്‌തിയുടെ വാക്കുകള്‍ ധീരമാണെന്നും ഇത് ഏറെ ചിന്തിക്കേണ്ട വിഷയമാണെന്നും മോണ്‍. മാറോന്‍ നാസ്സര്‍ പ്രസ്താവിച്ചു. സമാധാന ചര്‍ച്ചകളുടെ വക്താവായ മുഫ്‌തി അബ്ദേല്‍ ലത്തീഫ് ദരിയന്‍, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം തന്നെ ഇസ്ലാമിലെ ഷിയാ-സുന്നി വിഭാഗീയതയേയും എതിര്‍ക്കുന്നുണ്ട്. ഒരാഴ്ചക്ക് മുന്‍പ് പൗരസ്ത്യ സഭാ നേതാക്കള്‍ക്കും, പാത്രിയാര്‍ക്കീസുമാര്‍ക്കുമൊപ്പം നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെ ഫ്രാന്‍സിസ് പാപ്പായും മുഫ്‌തി ദരിയനെ പ്രശംസിച്ചിരുന്നു.


Related Articles »