Videos

മാതാപിതാക്കന്മാരോടുള്ള കടമകൾ | നോമ്പുകാല ചിന്തകൾ | മുപ്പത്തിരണ്ടാം ദിവസം

പ്രവാചകശബ്ദം 14-03-2024 - Thursday

"നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക" (എഫേ 6:2).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിരണ്ടാം ദിവസം ‍

ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവായിരുന്നിട്ടും മനുഷ്യനായി പിറക്കുവാൻ ദരിദ്രമായ ഒരു കുടുംബത്തെയും സാധുക്കളായ മാതാപിതാക്കളെയുമാണ് ഈശോ തിരഞ്ഞെടുത്തത്. ഈശോ നാലാം പ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട് തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു. ദൈവമായിരുന്നിട്ടും പ്രകടമായ മാഹാത്മ്യമൊന്നുംകൂടാതെ കരവേല ചെയ്‌താണ്‌ അവിടുന്ന് ജീവിച്ചത്. കുടുംബജീവിതത്തിന്റെ സൗന്ദര്യവും അതിലെ സ്നേഹവും പവിത്രതയും നസറത്തിലെ തിരുകുടുംബം നമ്മെ പഠിപ്പിക്കുന്നു. കുരിശിൽ മരണവേദന അനുഭവിക്കുമ്പോഴും തന്റെ അമ്മയോടുള്ള കടമ അവിടുന്ന് നിർവഹിക്കുന്നു.

കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് വിശുദ്ധ യോഹന്നാന് തന്റെ അമ്മയെ ഭരമേല്പിക്കുന്നു. അവിടുന്ന് തന്റെ അമ്മയായ കന്യകാമറിയത്തോട് പറഞ്ഞു സ്ത്രീയേ ഇതാ നിന്റെ മകൻ. അനന്തരം അവിടുന്ന് ആ ശിഷ്യനോട് പറഞ്ഞു: ഇതാ നിന്റെ 'അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.

ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു:

നല്ലവനായ ഗുരു നാം ചെയ്യേണ്ടത് എന്താണെന്ന് ഓർമ്മിപ്പിക്കുന്നു. തന്റെതന്നെ മാതൃകയിലൂടെ അവൻ ശിഷ്യന്മാരെ പഠിപ്പിച്ച ഈ കാര്യം ഭക്തരായ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തിൽ താല്പര്യമുണ്ടായിരിക്കണം എന്നതാണ്. മരിച്ചുകൊണ്ടിരുന്ന അവന്റെ ശരീരഭാഗങ്ങൾ തറയ്ക്കപ്പെട്ടിരുന്ന മരംതന്നെയായിരുന്നു ഗുരു പ്രബോധനം നല്കാനുപയോഗിച്ച സിംഹാസനവും.

ദൈവമെന്ന നിലയിൽ താൻതന്നെ സൃഷ്‌ടിക്കുകയും ഭരിക്കുകയും ചെയ്യുന്ന ദാസിക്കല്ല, മനുഷ്യനെന്ന നിലയിൽ തനിക്കു ജന്മം നല്‌കിയ അമ്മയ്ക്ക് അവളെ വിട്ടു പോകുന്ന ഈ സമയത്ത് തനിക്കു പകരമായി മറ്റൊരു പുത്രനെ അവൾക്കു നല്‌കി.

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മാതാപിതാക്കന്മാരോടുള്ള കടമ നമ്മുക്ക് മറക്കാതിരിക്കാം. മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്ന മോശവഴി നൽകിയ നാലാം പ്രമാണം തന്റെ പരസ്യജീവിതകാലത്തും തന്റെ കുരിശുമരണ സമയത്തുപോലും പാലിച്ചുകൊണ്ട് യേശു നമ്മുക്ക് മഹത്തായ മാതൃക നൽകിയിരിക്കുന്നു. നമ്മുടെ മാതാപിതാക്കന്മാരുമായുള്ള നമ്മുടെ ബന്ധം എപ്രകാരമാണെന്ന് നമ്മുക്ക് ആത്മശോധന ചെയ്യാം. വർദ്ധക്യത്തിലെത്തിയ നമ്മുടെ മാതാപിതാക്കന്മാർ ഒറ്റപ്പെടലിലൂടെയാണോ കടന്നുപോകുന്നത്? അവരെ നമ്മുക്ക് ചേർത്തുനിർത്താം. അവർ നമ്മുടെ ജീവിതത്തിൽ നിന്നും മരണം മൂലം വേർപെട്ടുപോയിക്കഴിഞ്ഞാൽ നമ്മുക്ക് എങ്ങനെയാണ് അവരെ സ്നേഹിക്കുവാൻ കഴിയുക. അവരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നമ്മുക്ക് മാപ്പുചോദിക്കാം.

മാതാപിതാക്കന്മാരുടെ മരണശേഷം മാത്രമാണ് നിരവധി മക്കൾ അവരുടെ വില തിരിച്ചറിയുന്നത്. അതിനാൽ അവർ ജീവിച്ചിരുന്നപ്പോൾ അവരെ സ്നേഹിക്കാൻ കഴിയാതെ പോയതോർത്ത് വേദനിക്കുന്ന നിരവധി മക്കളുണ്ട്. മരണം മൂലം അവർ നമ്മിൽ നിന്നും വേർപെട്ടുപോയെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നമ്മുക്ക് കടമയുണ്ട്. അവർ ശുദ്ധീകരണ സ്ഥലത്തു സങ്കടമനുഭവിക്കുകയാണെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും വിശുദ്ധ കുർബാന അർപ്പിക്കുവാനും നമ്മുക്ക് കടമയുണ്ട്. അങ്ങനെ മക്കൾ എന്ന നിലയിലുള്ള നമ്മുടെ കടമകൾ നമ്മുക്ക് നിർവഹിക്കാം.


Related Articles »