News - 2025
ദൈവത്തിന്റെ കരുണയെ പറ്റി റെയിൽവെ തൊഴിലാളികളെ ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകൻ 21-12-2015 - Monday
ഡിസംബർ19-ന് റെയിൽവെ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ, അവർ ചെയ്യുന്ന കഠിനവും അപകടകരവുമായ ജീവിതത്തെപ്പറ്റി ഓർമിപ്പിച്ചു കൊണ്ട്, കരുണയുടെ വർഷത്തിലെ ദൈവത്തിന്റെ അനന്ത കാരുണ്യത്തിലേക്ക് പിതാവ് ഏവരെയും സ്വാഗതം ചെയ്തു- EWTN News റിപ്പോർട്ട് ചെയ്യുന്നു.
വത്തിക്കാനിലെ പോൾ VI ഹാളിൽ ഒത്തുകൂടിയ 7000 ത്തോളം വരുന്ന റെയിൽവേ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 110 വർഷങ്ങളിലൂടെ, ഇറ്റാലിയൻ റെയിൽവേ പടുത്തുയർത്താൻ യത്നിച്ച, ആയിരക്കണക്കിന് തൊഴിലാളികളുടെ അർപ്പണബോധത്തെ അദ്ദേഹം എടുത്തു പറഞ്ഞു.
ആ യത്നത്തിൽ അനവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പഴയകാല തൊഴിലാളികൾ, ഏറ്റുവാങ്ങേണ്ടിവന്ന പണിസ്ഥലത്തെ ദുരന്തങ്ങൾ, ഇനി ആവർത്തിക്കുകയില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റെയിൽ തൊഴിലാളികളും, പ്രാദേശിക അധികാരികളും, സന്നദ്ധ സേവാസംഘടനകളുമൊത്ത്, പൊതുജന നന്മയ്ക്കായി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. തൊഴിലാളികളുടെ അധ്വാനഫലമായുണ്ടായ ഇന്നത്തെ റെയിൽവെ ശ്രുംഖല, ഇറ്റലി എന്ന രാജ്യത്തിന്റെ കെട്ടുറുപ്പു തന്നെയാണ്. രാജ്യത്തിന്റെ മുഖ്യധാരയിൽ പങ്കാളികളാകാൻ വലിയൊരു ജനവിഭാഗത്തിന് അവസരമൊരുക്കിയത് തൊഴിലാളികൾ പണിതീർത്ത റെയിൽ റോഡുകളാണ്.
വെള്ളിയാഴ്ച്ച ഡോൺ ലൂഗി ഡിലിഗ്രോ എന്ന അനാഥാലയവും ഹോസ്റ്റലും സന്ദർശിച്ച വിവരങ്ങൾ, പിതാവ് തൊഴിലാളികളുമായി പങ്കുവെച്ചു. അനാഥാലയത്തിൽ അദ്ദേഹം ദിവ്യബലിയർപ്പിക്കുകയും, കരുണയുടെ വർഷത്തിന്റെ വിശുദ്ധ കവാടം തുറക്കുകയും ചെയ്തു.
"കരുണയുടെ വർഷം നമുക്കെല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തലാണ്. ആധുനിക മനുഷ്യന് ലഭ്യമായ എറ്റവും ഉത്തമമായ മരുന്നാണ് കരുണ. മനുഷ്യർക്ക് ഏറ്റവും അത്യാവശ്യമുള്ള മരുന്നാണത്." പിതാവ് പറഞ്ഞു, "ദൈവത്തിന്റെ കരുണ അനന്തവും അവിരാമവുമാണ്."
"ദൈവകരുണയ്ക്ക് അർഹരാകാൻ മനുഷ്യർ പരസ്പരം കരുണയുള്ളവരായിരിക്കണം. ദൈവം, തന്റെ സൃഷ്ടിയുടെ മഹത്വത്തിന്റെ പൂർണ്ണത ദർശിക്കുന്നത്, മനുഷ്യന്റെ പരസ്പര കാരുണ്യത്തിലാണ്."
"മനസിൽ സ്നേഹത്തോടെയും കരുണയോടെയും വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുന്നവർക്ക്, ദൈവത്തിന്റെ കരുണയും ആശ്വാസവും ലഭിക്കും. സ്വയം സമർപ്പിക്കുവാനും വാരിക്കോരി കൊടുക്കുവാനും അവർക്ക് അനുഗ്രഹം ലഭിക്കും. അവരുടെ സഹോദരർക്ക് അവർ മോക്ഷത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കും".
ലോകത്തിൽ ഇന്ന് ഒരു അപ്രഖ്യാപിത മൂന്നാം ലോകയുദ്ധം നടക്കുകയാണ്. കരുണയുടെ വർഷത്തിൽ, സമൂഹത്തിന് ഉണർവ് നൽകാനും, അതിൽ നിതിയും ഐക്യവും വളർത്തുവാനും ജനങ്ങൾ പരിശ്രമിക്കണമെന്ന്, പിതാവ് തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
ഇറ്റലി ഉൾപ്പടെ എല്ലാ രാജ്യങ്ങളും ഐക്യത്തോടെ വളരട്ടെ എന്നും, പരസ്പരമുള്ള ഇടപെടലുകളിൽ മനുഷ്യത്വവും ദൈവസ്നേഹവും പ്രസരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.