News - 2025
യുദ്ധങ്ങളിൽ സാധാരണ പൗരന്മാർ കൂടുതലായി കൊല്ലപ്പെടുന്നതിന് കാരണമെന്ത്? അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി
സ്വന്തം ലേഖകൻ 24-01-2016 - Sunday
ആധുനിക കാലത്തെ യുദ്ധങ്ങളിൽ സാധാരണ പൗരന്മാർ കൂടുതലായി കൊല്ലപ്പെടുന്നതിന് അന്താരാഷ്ട്ര സമൂഹം മറുപടി പറയണമെന്ന് യുണൈറ്റഡ് നേഷൻസിലെ (UN) വത്തിക്കാൻ പ്രതിനിധി (nuncio) ആർച്ച് ബിഷപ്പ് ബർണാർഡിറ്റോ ഔസ പറഞ്ഞു.
പൗരന്മാരെ കൊന്നൊടുക്കുന്നതിന്റെ ഉത്തരവാദിത്വം, ആ കൃത്യം ചെയ്യുന്നവരേക്കാൾ ഉപരി, അവരുടെ പിന്നിൽ നിൽക്കുന്നവർക്കാണ്, അദ്ദേഹം തുടർന്നു പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റകരമായ നിശബ്ദതയും നിസംഗതയും കൂടാതെ, ആയുധക്കച്ചവടവും പൗരന്മാരുടെ കൂട്ടക്കൊലയ്ക്കു പ്രേരകമായി തീരുന്ന വസ്തുതകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന സാധാരണ ജനങ്ങളുടെ എണ്ണം ആശങ്കാജനകമാം വിധം കൂടിക്കൊണ്ടിരിക്കുന്നു.
'യുദ്ധങ്ങളിൽ പൗരന്മാരുടെ സുരക്ഷ' എന്ന വിഷയത്തിൽ UN സെക്യൂരിറ്റി കൗൺസിലിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1900-ത്തിന്റെ ആരംഭത്തിൽ യുദ്ധങ്ങളിൽ ജീവനാശം സംഭവിക്കുന്ന പൗരന്മാർ വെറും 5 ശതമാനമായിരുന്നത്, ഇപ്പോൾ 90 ശതമാനത്തിലധികമായിരിക്കുന്നു.
2015 ജൂണിലെ UN കണക്കനുസരിച്ച്, യുദ്ധങ്ങളിൽ മനപ്പൂർവ്വം പൊതുജനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
വർദ്ധിച്ചു വരുന്ന ഈ ദുരന്തം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ ആർച്ച്ബിഷപ്പ് ഔസ ഏതാനും പ്രവർത്തന നിർദ്ദേശങ്ങൾ സമർപ്പിച്ചു.
ഒന്നാമതായി, യുദ്ധത്തിൽ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നത് കാടത്തമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്, എല്ലാ രാജ്യങ്ങളും ആ വിധത്തിലുള്ള യുദ്ധരീതിയെ അപലപിക്കണം. തുടർന്നും അത്തരം യുദ്ധ രീതി അവലംഭിക്കുന്ന രാജ്യങ്ങളെയും സമൂഹങ്ങളെയും അതിൽ നിന്നും പിന്തിരിപ്പിക്കണം. വേണ്ടിവന്നാൽ ന്യായമായ ബലപ്രയോഗത്തിലൂടെയും അത് സാധ്യമാക്കണം. കൂടാതെ യുദ്ധത്തിലെ പൗരദുരന്തങ്ങൾക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
അവസാനമായി, യുദ്ധം മൂലം കീറി മുറിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണം.
സാധാരണ ജനവിഭാഗങ്ങളെ യുദ്ധത്തിലെ ആയുധങ്ങളായി ഉപയോഗിക്കുന്നത് അത്യന്തം അധമമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വാളുകൾ കലപ്പകളായും കുന്തങ്ങൾ ചൂണ്ടകളായും, തിന്മ നന്മയായും രൂപാന്തരപ്പെടുത്തേണ്ട കടമ അന്താരാഷ്ട്ര സമൂഹത്തിനുണ്ട്. ഇടുങ്ങിയ ദേശീയ വാദങ്ങൾക്ക് ബദലായി ഒരു അന്താരാഷ്ട്ര മനോഭാവം വളർന്നു വരണം.
മദ്ധ്യപൂർവ്വദേശത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കുരുതിയിലും അഭയാർത്ഥി പ്രവാഹത്തിലും, 'നന്മയുടെ നിലപാടെടുക്കുന്ന, ലബനൻ, ജോർഡാൻ, ഇറ്റലി, ഗ്രീസ്, ടർക്കി എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞു കൊണ്ടാണ്, ആർച്ച് ബിഷപ്പ് ബർണാർഡിറ്റോ ഔസ UN-ലെ പ്രസംഗം അവസാനിപ്പിച്ചത്.
(Source: Ewtn News)