India

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ഉള്‍പ്പെടുത്തി പുതിയ ഗ്രന്ഥം

സ്വന്തം ലേഖകന്‍ 30-05-2019 - Thursday

തലശ്ശേരി: സഭാശുശ്രൂഷകരില്‍ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ദേവാലയങ്ങള്‍, സഭാസ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലായിടങ്ങളിലും സുരക്ഷിതമായ ഒരു പരിസ്ഥിതി രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതി രൂപപ്പെടുത്തിയ "സുരക്ഷിത പരിസ്ഥിതി പദ്ധതി" (Safe Environment Programme)-യെ ആസ്പദമാക്കി മലബാര്‍ മേഖലയിലെ മൂന്ന് റീത്തുകളിലുമുള്ള രൂപതകളുടെ യോഗം തലശ്ശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വച്ച് നടന്നു. മലബാര്‍ മേഖലയിലെ രൂപതകളെ കൂടാതെ മാണ്ഡ്യ, ബല്‍ത്തങ്ങാടി, ഭദ്രാവതി രൂപതകളിലെയും സുരക്ഷിത ചുറ്റുവട്ട പദ്ധതി കമ്മറ്റി അംഗങ്ങളും ബിഷപ്പുമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

യോഗത്തില്‍ സുരക്ഷിത പരിസ്ഥിതി പദ്ധതി രൂപപ്പെടുത്തുന്നതിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയെ പ്രേരിപ്പിച്ച ഭാരതത്തിന്‍റെ സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും (റോമില്‍ നിന്നുള്ളതും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടേതും) സമാഹരിച്ചുകൊണ്ട് മാനന്തവാടി രൂപതാംഗമായ ഫാ. നോബിള്‍ തോമസ് പാറക്കല്‍ തയ്യാറാക്കിയ "Sexual offences Against Minors and Vulnerable Adults: Ecclesiastical and Civil Laws and Proceedings" എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം തലശ്ശേരി രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള കമ്മറ്റിയംഗങ്ങള്‍ പുസ്തകത്തിന്‍റെ പ്രതികള്‍ ഏറ്റുവാങ്ങി.

സുരക്ഷിത പരിസ്ഥിതി പദ്ധതിയെക്കുറിച്ചും അതിലേക്ക് നയിക്കുന്ന രാഷ്ട്രനിയമങ്ങളെക്കുറിച്ചും സഭാനിയമങ്ങളെക്കുറിച്ചും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സെമിനാര്‍ നയിച്ചു. വിവിധങ്ങളായ ചര്‍ച്ചകളിലൂടെ കേരളകത്തോലിക്കാസഭ രൂപപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. വൈദികരെയും സഭാംഗങ്ങളെയും സംബന്ധിച്ച പരാതികളും മറ്റും സഭാനേതൃത്വം പലപ്പോഴും ഗൗരവത്തിലെടുക്കാറില്ലെന്നും പല നടപടിക്രമങ്ങളും കുറ്റാരോപിതരെ സംരക്ഷിക്കുന്ന രീതിയിലുള്ളവയാണെന്നും ലോകവ്യാപകമായി നിലനില്‍ക്കുന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷിത ചുറ്റുവട്ട പദ്ധതി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സ്വതന്ത്രകമ്മറ്റി (Safe Environment Committee) എല്ലാ രൂപതകളിലുമുണ്ടാകണം എന്ന് നിര്‍ദ്ദേശിക്കുന്നത്.

വൈദികര്‍ക്കെതിരേയുള്ള പരാതികള്‍ വൈദികര്‍ തന്നെ അന്വേഷിക്കുന്നതില്‍ അപാകതയുള്ളതിനാലും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം തടയുന്നതിന് ഭാരതസര്‍ക്കാര്‍ 2013-ല്‍ പുറത്തിറക്കിയ നിയമം (Sexual Harassment of Women at Workplace-2013) രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ഒരു സ്ത്രീയെ ഡയറക്ടറാക്കിക്കൊണ്ടുള്ള ഒരു ആഭ്യന്തരപരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതിനാലും പ്രസ്തുത സെല്ലിന്‍റെ സ്വഭാവം കൂടി ഉള്‍പ്പെടുത്തി എല്ലാ രൂപതകളിലും ഒരു സ്ത്രീയെ ഡയറക്ടറാക്കിക്കൊണ്ട് ജൂലൈ 31-ന് മുന്പ് ഇത്തരത്തിലുള്ള കമ്മറ്റികള്‍ രൂപപ്പെടുത്തുന്നതിന് തീരുമാനമായി.

ലൈംഗികാരോപണങ്ങള്‍- യഥാര്‍ത്ഥത്തിലുള്ളവയും വ്യാജമായവയും - സഭാനേതൃത്വത്തിലുള്ളവര്‍ക്കെതിരേ ഉന്നയിക്കപ്പെടുന്ന സവിശേഷ സാഹചര്യങ്ങളില്‍ വിവേകപൂര്‍വ്വം രാജ്യത്തിന്‍റെ നിയമത്തിനനുസൃതം കാര്യങ്ങള്‍ ക്രമീകരിക്കണമെന്നും അതിനുള്ള ചട്ടക്രമങ്ങള്‍ എല്ലാ രൂപതകളില്‍ നിന്നുമുള്ള അംഗങ്ങളുടെ പ്രാതിനിധ്യത്തോടെ രൂപീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഇപ്രകാരം രൂപീകരിക്കപ്പെടുന്ന കമ്മറ്റികള്‍ രൂപതകളില്‍ തീര്‍പ്പാക്കപ്പെടുന്ന പരാതികളിന്മേല്‍ അപ്പീല്‍ നല്കുന്നതിന് മലബാര്‍ മേഖലയില്‍ എല്ലാ രൂപതകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു അപ്പീല്‍ കമ്മറ്റിയും ഉടനെ രൂപീകരിക്കും. അപ്പീല്‍ കമ്മറ്റിയിലും അവസാനിക്കാത്ത കേസുകള്‍ സിവില്‍ അധികാരികള്‍ക്ക് കൈമാറും. കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ടുമുള്ള കേരള കത്തോലിക്കാസഭയുടെ വളരെ ക്രിയാത്മമായ ചുവടുവെയ്പാണ് ഈ പദ്ധതിയെന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത അത്മായരും സന്ന്യസ്തരും വിലയിരുത്തി.


Related Articles »