News - 2025
ഇന്തോനേഷ്യയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ജലവിതരണവുമായി കത്തോലിക്ക സംഘടന
സ്വന്തം ലേഖകന്‍ 21-07-2019 - Sunday
ജക്കാർത്ത: വരൾച്ച നേരിടുന്ന ഇന്തോനേഷ്യൻ ജനങ്ങൾക്കായി ശുദ്ധജലം ലഭ്യമാക്കിക്കൊണ്ട് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. നാല്പത്തിയേഴു സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ അമ്പതോളം ടാങ്ക് ശുദ്ധജലമാണ് യോഗ്യകർത്ത പ്രവിശ്യയിലെ ആറു ജില്ലകളിലായി പ്രാദേശിക ഭരണകൂടത്തോടൊപ്പം കാരിത്താസ് വിതരണം ചെയ്തത്. അടുത്ത രണ്ട് ആഴ്ചകൾക്കുളിൽ മറ്റു രണ്ട് ഗ്രാമങ്ങളിലും ആറു ലക്ഷം ലിറ്റർ ശുദ്ധജലം നൽകാനാണു സംഘടനയുടെ ലക്ഷ്യം. ജില്ലകളിൽ കുഴൽകിണറുകളിലൂടെ അധിക ജലലഭ്യത ഉറപ്പുവരുത്താനും പദ്ധതിയുണ്ടെന്ന് സെമരങ് അതിരൂപത കാരിത്താസ് ദുരന്ത നിർമാർജന പദ്ധതിയുടെ അധ്യക്ഷ സിസ്റ്റര്‍ ഹുബെർട്ട പറഞ്ഞു.
കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം പോകുന്ന അവസ്‌ഥയാണ് സുംബർഗിരി ഗ്രാമത്തിലേതെന്നു പ്രാദേശിക നേതാവായ ഏകോ ബുധ്യന്റോ പറയുന്നു. അയ്യായിരത്തോളം വരുന്ന കർഷകരായ ഗ്രാമവാസികളുടെ വളർത്തു മൃഗങ്ങളും ക്ഷാമം നേരിടുന്ന അവസ്ഥയാണ്. ഇതിനിടെ ക്ഷാമം അതിജീവിക്കാൻ ഭരണകൂടം കൃത്രിമ മഴ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. എഴുപത്തിയൊൻപതു ജില്ലകളിലെ രണ്ടായിരത്തോളം ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിലാണെന്ന് നാഷ്ണൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വ്യക്തമാക്കി. എൽ നിനോ പ്രതിഭാസമാണ് മെയ് മുതൽ ഇന്തോനേഷ്യയിലെ ക്ഷാമത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഒരു ലക്ഷത്തോളം ഹെക്ടർ കൃഷിയിടങ്ങളിൽ വിളവ് നശിച്ചു. കൃത്രിമ മഴയ്ക്ക് പുറമെ ജലസംഭരണി നിർമാണം, കുഴൽ കിണർ എന്നിവയും താത്കാലിക ജല ലഭ്യതയ്ക്ക് ഒരുക്കുവാനും പദ്ധതിയുണ്ട്.
![](/images/close.png)